മഞ്ചേരിയില്‍ മന്ത്രി ജലീലിന് കരിങ്കൊടിയും ചീമുട്ടയേറും

മഞ്ചേരിയില്‍ മന്ത്രി  ജലീലിന് കരിങ്കൊടിയും ചീമുട്ടയേറും

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാഹനത്തിനു നേരെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറും ചീമുട്ടയേറുമുണ്ടായി. ബന്ധു നിയമന വിദാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീലിനു നേരെയുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് മഞ്ചേരിയിലുമുണ്ടായത്. കച്ചേരിപ്പടി ബൈപ്പാസ് ജംഗ്ഷനില്‍ എത്തിയ മന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓടിയെത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലിസ് സംഘം പ്രവര്‍ത്തകരെ തടയുന്നതിനിടെ മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയുമെറിഞ്ഞു. വാഹനം പിന്നീടു വൃത്തിയാക്കിയ ശേഷമാണ് മന്ത്രി കലോല്‍സവ നഗരിയിലെത്തിയത്. സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റു ചെയ്തു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ആമയൂര്‍ സ്വദേശി ഷൈജല്‍ (36), മുട്ടിപ്പാലം സ്വദേശി കൂളമഠത്തില്‍ സാദിഖ് (30), പയ്യനാട് മുരിങ്ങത്ത് നിഷാദ് (32), മഞ്ചേരി നൈനാം വളപ്പില്‍ മുഹമ്മദ് അര്‍ഷിദ് (29), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടര്‍കുളം സ്വദേശി തുപ്പത്ത് ഷബീര്‍ കുരിക്കള്‍(34) എന്നിവരാണ് സംഭവ സ്ഥലത്തുവെച്ചു പിടിയിലായത്. ഇവര്‍ക്കു പുറമെ കണ്ടാലറിയാവുന്ന 12-ാളം പേര്‍ക്കെതിരെ മഞ്ചേരി പോലിസ് കേസെടുത്തിട്ടുണ്ട്. കരിങ്കൊടി കാണിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും വിട്ടയക്കണമെന്നാവശ്യപ്പെട്ടും പ്രവര്‍ത്തകര്‍ ഏറെ നേരം പൊലീസ് സ്റ്റേഷന്‍ കവാടത്തില്‍ ഉപരോധം ഏര്‍പ്പെടുത്തി.

Sharing is caring!