രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്ന് പി.കെ ഫിറോസ്

രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്ന് പി.കെ ഫിറോസ്

മലപ്പുറം: അണികളുടെ ഹര്‍ഷാരവും പിന്തുണയും അതിരു കടക്കുമ്പോള്‍ രാഷ്ട്രീയ പ്രസംഗങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് വളരെ സ്വാഭാവികമാണ്. എന്നാല്‍ വസ്തുതാ വിരുദ്ധമായ ചരിത്ര സംഭവങ്ങളിലൂടെ ഒരു യുവനേതാവ് ആത്മവിശ്വാസത്തോടെ പ്രസംഗിക്കുന്നത് നവമാധ്യമങ്ങളില്‍ ചിരിയും ഞെട്ടലും ഉണ്ടാക്കി. മുസ്ലിം ലീഗിന്റെ യുവ നേതാവ് പി കെ ഫിറോസ് ആണ് യൂത്ത് ലീഗിന്റെ ഒരു പൊതു പരിപാടിയില്‍ രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ചരിത്ര വിഡ്ഢിത്തങ്ങള്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞത്.

”നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛന്‍ ആര്‍എസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി”, ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം. വമ്പിച്ച കരഘോഷത്തോട് കൂടിയാണ് ഫിറോസിന്റെ പ്രസംഗം സദസ്സിലുള്ളവര്‍ സ്വീകരിച്ചത്.

രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ്. ഇന്ദിര ഗാന്ധി ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും.

പി കെ ഫിറോസിന്റെ പ്രസംഗം പങ്കു വെച്ച് കൊണ്ട് ധാരാളം പേര് നവമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ത്തുന്നുണ്ട്. വിഡ്ഢിത്തം കേട്ട് കയ്യടിക്കുന്ന അണികളെയും വെറുതെ വിടുന്നില്ല സോഷ്യല്‍ മീഡിയ വിമര്‍ശകര്‍.

Sharing is caring!