കേരളാ പോലീസുകാരുടെ മാതൃക കാണിച്ച് നിലമ്പൂര്‍ പോത്ത്കല്ല് പോലീസ് സ്‌റ്റേഷന്‍

കേരളാ പോലീസുകാരുടെ മാതൃക കാണിച്ച് നിലമ്പൂര്‍ പോത്ത്കല്ല് പോലീസ് സ്‌റ്റേഷന്‍

ഒന്നു കുളിക്കാനിറങ്ങി. മുങ്ങി കയറി നേരെ പൊലീസ് സ്റ്റേഷനിലേക്ക്. പൊലീസുകാരുടെ വക ഒരു ചോദ്യം. നിങ്ങള്‍ മാവോയിസ്റ്റാണോ?’ നേരിട്ട് ഇങ്ങനെ പറയാമെങ്കിലും സംഭവം രസകരമാണ്. ജിതിന്‍ ജോഷി എന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് കേരള പൊലീസിനെ കുറിച്ച് രസകരമായി വിവരിച്ചിരിക്കുന്നത്. നിലമ്പൂര്‍ യാത്ര എങ്ങനെ പോത്തുകല്ല് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

സ്റ്റേഷനില്‍ ഞങ്ങള്‍ എത്തുമ്പോള്‍ രാത്രി ഏതാണ്ട് 9.30 കഴിഞ്ഞിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തിരക്കിലാണ്. ഞങ്ങളെ നേരത്തെ കണ്ട പോലീസ്‌കാരന്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ ഉള്ളിലേക്ക് കയറി ഇരിക്കാന്‍ പറഞ്ഞു. ലോക്കപ്പിന് വെളിയില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ ഞങ്ങള്‍ ഇരുന്നു. തണ്ടര്‍ ബോള്‍ട്ട് ടീമംഗം ആവണം, ഒരു പോലീസ്‌കാരന്‍ വന്നു. ഞങ്ങളെ പരിചയപ്പെട്ടു. ലോക്കപ്പിന്റെ വാതില്‍ ഭാഗത്ത് ഇട്ട കസേരയില്‍ ഇരുന്ന വിജിത് ഭായിയോട് ഇത്തിരി നീങ്ങിയിരുന്നോളാന്‍ പറഞ്ഞു. ലോക്കപ്പില്‍ കിടക്കുന്ന ആള്‍ ഇത്തിരി പ്രശ്‌നക്കാരനാണത്രെ. വീണ്ടും ചോദ്യങ്ങള്‍..’ കേരള പൊലീസിനെ കുറിച്ചുള്ള വേറിട്ട ആ കുറിപ്പ് വായിക്കാം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങിനെ:

കണ്ണൂരില്‍ നിന്നും രാവിലെ വണ്ടിയെടുത്തതാണ്. നെടുംപൊയി ചുരം കേറി വയനാട്ടിലൂടെ ഒന്ന് വലംവച്ചു താമരശ്ശേരി ചുരം ഇറങ്ങി നേരെ തുഷാരഗിരി. അവിടെനിന്നും നിലമ്പൂര്‍ എത്തിയപ്പോളേക്കും ചെറിയ രീതിയില്‍ ക്ഷീണം തുടങ്ങിയിരുന്നു. ഒരു ചായ കുടിച്ചതിനുശേഷം വീണ്ടും ഓട്ടം. പോത്തുകല്ലു എന്ന ഗ്രാമത്തിലേക്ക്. സുഹൃത്ത് ശ്രീനാഥിന്റെ സ്വന്തം നാടാണ്. കാടും നാടും ഇടയ്ക്കിടെ കൂട്ടുകൂടി പിരിയുന്ന സ്ഥലം. വണ്ടി ഓടുമ്പോള്‍ മിക്കയിടത്തും റോഡിന്റെ ഒരു വശം കാടാണ്. ഒരു വലിയ പുഴയുടെ ഓരം ചേര്‍ന്ന് നിന്നായിരുന്നു ചര്‍ച്ച. പുഴ കണ്ടപ്പോ ഒന്ന് മുങ്ങിയാലോ എന്നൊരു തോന്നല്‍. ശ്രീയോട് പറഞ്ഞപ്പോള്‍ നൂറു സമ്മതം. അവിടെ വേറൊരു സ്ഥലമുണ്ട് ഇത്തിരി പോയാല്‍. കുളിക്കാന്‍ അവിടെ പോകാം എന്ന് പറഞ്ഞു. വണ്ടിയെടുത്ത് ഏതൊക്കെയോ ഇടവഴികളിലൂടെ കറങ്ങി അവസാനം പുഴയുടെ തീരമെത്തി.

ആശ്വാസത്തോടെ ഒരു കുളി പാസാക്കാന്‍ ഇറങ്ങിയപ്പോളാണ് ശ്രീനാഥ് വിളിക്കുന്നത്. വേഗം വരാന്‍.കുളിക്കാന്‍ ഇറങ്ങിയ ഞങ്ങള്‍ വീണ്ടും ഡ്രസ്സ് മാറ്റി വണ്ടി വച്ചയിടത്തേക്ക് നടന്നു. ശ്രീയോടൊപ്പം വേറെ രണ്ടുപേര്‍ നില്‍ക്കുന്നു. പോത്തുകല്ലു സ്റ്റേഷനിലെ പോലീസുകാരാണ്. ഒരാള്‍ സാധാരണ പാന്റ്‌സും ഷര്‍ട്ടും, മറ്റൊരാള്‍ ലുങ്കിയും ബനിയനുമാണ് വേഷം.’സാധനം വല്ലോം ഇരിപ്പുണ്ടോ ഭായ്..? ഞങ്ങള്‍ രണ്ടെണ്ണം അടിക്കാന്‍ വന്നതാ.. ‘ കയ്യിലിരുന്ന കുപ്പി കാണിച്ചു ആദ്യ ചോദ്യം. ഞങ്ങള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ‘ദാ.. ടെന്റുണ്ട്.. വേറൊന്നും ഇല്ല..’ ശേഷം ഞങ്ങളെക്കുറിച്ചു ചില ചോദ്യങ്ങള്‍. നാട്, വീട്, ജോലി, ഇവിടെ എന്തിനു വന്നു അങ്ങനെയങ്ങനെ. കാരണം ഞങ്ങള്‍ മാവോയിസ്റ്റ് ആണോ എന്ന് അവര്‍ക്കൊരു സംശയം. അവരെയും തെറ്റ് പറയാന്‍ പറ്റില്ല. കണ്ടാലും അങ്ങനെയേ തോന്നൂ.

അങ്ങനെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം (ചിരിയോടെ തന്നെ )എല്ലാരേയും നിര്‍ത്തി ഒരു കിടുക്കന്‍ ഫോട്ടോയും എടുത്തു.
സംശയങ്ങള്‍ ഒക്കെ അവസാനിച്ചെങ്കിലും ഞങ്ങളുടെ ഡ്രസ്സ് പ്രശ്‌നം ഉണ്ടാക്കി. ആര്‍മി മോഡല്‍ ഡ്രസ്സ് ആയിരുന്നു ഞങ്ങള്‍ രണ്ടാളും. അതിനാലാവും കുളിയൊക്കെ കഴിഞ്ഞു ഒന്ന് സ്റ്റേഷന്‍ വരെ വരാവോ എന്നവര്‍ ചോദിച്ചത്. ആയിക്കോട്ടെ. കുളികഴിഞ്ഞു അതുവഴി വന്നേക്കാം എന്നും പറഞ്ഞു ഞങ്ങള്‍ പുഴയിലേക്ക് നടന്നു.

ഇത്തിരി കലങ്ങിയ വെള്ളം ആയിരുന്നെങ്കില്‍കൂടി വിശാലമായിതന്നെ ഒരു കുളി പാസാക്കി.നല്ല തണുത്ത വെള്ളം.കുളി കഴിഞ്ഞപ്പോള്‍ത്തന്നെ ഒരു ഉഷാര്‍ വന്നു.. കൂടെ വിശപ്പും. എങ്കില്‍പിന്നെ താമസിക്കണ്ട എന്ന് കരുതി ഡ്രസ്സ് മാറി നേരെ സ്റ്റേഷനിലേക്ക്. ഒരു ചെറിയ സ്റ്റേഷന്‍ ആണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് ആക്രമണസാധ്യത ഉള്ള സ്റ്റേഷനാണ്. സ്റ്റേഷന്റെ പിന്‍വശം തുറന്ന കാടാണ്.അതുതന്നെയാണ് പ്രധാന ഭീഷണിയും.പക്ഷേ കണ്ണൂരിലെ പേരാവൂര്‍ ഭാഗങ്ങളിലെ പോലിസ് സ്റ്റേഷനുകളില്‍ കാണുന്നതുപോലെ ഒരു ഇടുങ്ങിയ കിടങ്ങിലൂടെ മാത്രം സ്റ്റേഷനിലേക്ക് കയറുന്ന രീതി ഇവിടെ കണ്ടില്ല.മാവോയിസ്റ്റ് പ്രശ്‌നം കാരണം വര്‍ഷങ്ങളായി തണ്ടര്‍ ബോള്‍ട്ട് ടീം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്

സ്റ്റേഷനില്‍ ഞങ്ങള്‍ എത്തുമ്പോള്‍ രാത്രി ഏതാണ്ട് 9.30 കഴിഞ്ഞിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തിരക്കിലാണ്.ഞങ്ങളെ നേരത്തെ കണ്ട പോലീസ്‌കാരന്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു.ഞങ്ങളെ കണ്ടപ്പോള്‍ ഉള്ളിലേക്ക് കയറി ഇരിക്കാന്‍ പറഞ്ഞു. ലോക്കപ്പിന് വെളിയില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ ഞങ്ങള്‍ ഇരുന്നു.തണ്ടര്‍ ബോള്‍ട്ട് ടീമംഗം ആവണം, ഒരു പോലീസ്‌കാരന്‍ വന്നു.ഞങ്ങളെ പരിചയപ്പെട്ടു.ലോക്കപ്പിന്റെ വാതില്‍ ഭാഗത്ത് ഇട്ട കസേരയില്‍ ഇരുന്ന വിജിത് ഭായിയോട് ഇത്തിരി നീങ്ങിയിരുന്നോളാന്‍ പറഞ്ഞു.ലോക്കപ്പില്‍ കിടക്കുന്ന ആള്‍ ഇത്തിരി പ്രശ്‌നക്കാരനാണത്രെ.വീണ്ടും ചോദ്യങ്ങള്‍.. പക്ഷേ ഒരിക്കല്‍ പോലും ആ പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തുനിന്നും ചിരി മാഞ്ഞില്ല.ശരിക്കും കുശലാന്വേഷം പോലെയൊരു ചോദ്യംചെയ്യല്‍.

ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്യുന്നതിനിടയില്‍ മിക്കവാറും സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനില്‍ കയറിയിട്ടുണ്ട്.. ടെന്റ് പെര്‍മിഷന്‍ വാങ്ങാനും മറ്റും.പക്ഷേ ഇത്രയും സൗഹാര്‍ദ്ദപരമായി, മാന്യമായി ഇടപെടാന്‍ നമ്മുടെ കേരളാ പൊലീസിന് മാത്രമേ സാധിക്കൂ.ഒരു ടൂറിസ്റ്റിനോട് അല്ലെങ്കില്‍ ആ നാട് കാണാന്‍ വന്ന ഒരാളോട് തികച്ചും മാന്യമായി അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചറിയുന്ന രീതി.അതും നിലമ്പൂര്‍ പോലെയുള്ള, മാവോയിസ്റ്റ് സ്വാധീനം വളരെ കൂടുതലായുള്ള ഒരു സ്ഥലത്താണ് എന്നുകൂടി ഓര്‍ക്കണം.വിദ്യാഭാസമുള്ള, പെരുമാറാന്‍ അറിയാവുന്ന സേനാംഗങ്ങളാണ് കേരളപോലീസിന്റെ മുഖമുദ്ര.അതുതന്നെയാണ് നമ്മുടെ ചുണക്കുട്ടികളെ ഇന്ത്യയിലെ മികച്ച പോലീസ് സേന എന്ന് പറയുന്നത്.

ചോദ്യങ്ങള്‍ അവസാനിപ്പിച്ചു ഫോണ്‍ നമ്പറും കൊടുത്തു കഴിഞ്ഞപ്പോളേക്കും കൊല്ലംകാരനായ ആ ഉദ്യോഗസ്ഥന്‍ നല്ല സുഹൃത്തായിക്കഴിഞ്ഞിരുന്നു..പിന്നെ അവര്‍ നമ്മുടെ സന്തോഷ് ജോര്‍ജ് കുളങ്ങരയെ കണ്ട കാര്യമൊക്കെ പറഞ്ഞിരുന്നു കുറച്ചു നേരം.യാത്രകളെക്കുറിച്ചു ചെറിയ സംസാരം.പോലീസ് ചേച്ചിമാരുടെ കുശലങ്ങള്‍.ശേഷം വിശപ്പ് മൂത്തപ്പോള്‍ യാത്ര പറഞ്ഞിറങ്ങി.

അങ്ങനെ ഇതുവരെയുള്ള പോലീസ് സ്റ്റേഷന്‍ അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ഞങ്ങള്‍ക്ക് തന്നു നിലമ്പൂര്‍ പോത്ത്കല്ലിലെ സ്റ്റേഷനും പോലീസ്‌കാരും.ഒരിക്കല്‍പോലും ചോദ്യം ചെയ്യപ്പെടുകയാണ് എന്ന തോന്നല്‍ ഇവര്‍ ഞങ്ങള്‍ക്ക് നല്‍കിയില്ല.മനോഹരമായി തങ്ങളുടെ ഡ്യൂട്ടി നിര്‍വഹിച്ചു.ചിരിക്കുന്ന മുഖത്തോടെ.കാടിനോട് ചേര്‍ന്ന്, സ്വന്തം നാടും വീടും വിട്ട് ഇത്രയും പ്രശ്‌നം ഉള്ള (എന്നാല്‍ മനോഹരമായ) ഇന്നാട്ടില്‍ വന്നു സേവനം ചെയ്യുന്ന നിലമ്പൂരിലെ എല്ലാ പോലീസുകാര്‍ക്കും, പ്രത്യേകിച്ച് പോത്തുകല്ലു സ്റ്റേഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ബിഗ് സല്യൂട്ട്.

കേരളബപോലീസ്ബഇസ്തം..

Sharing is caring!