വാഗണ്‍ ട്രാജഡി ചിത്രം മായ്ച്ച റെയില്‍വെക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

വാഗണ്‍ ട്രാജഡി ചിത്രം മായ്ച്ച റെയില്‍വെക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരൂര്‍: വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ മായ്ച്ച റെയില്‍വെ അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വരച്ച ചിത്രങ്ങളാണ് സംഘ്പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് മായ്ച്ച് കളഞ്ഞത്. ചിത്രം മായ്ച്ചതിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. മുസ്‌ലിം യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും റെയില്‍വെ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ചിത്രം മായ്ച്ച് കളഞ്ഞത് അപലപനീയമാണെന്ന് വി അബ്ദുറഹ്മാന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി റെയില്‍വെ അധികൃതരെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ‘ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പെടഴുതി കൊടുത്തതിന്റെയും പാദസേവ ചെയ്തതിന്റെയും പാരമ്പര്യത്തിന്റെ പാപഭാരം മാത്രം പേറുന്ന സംഘ്പരിവാറുക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിനും മലബാറിലെ സ്വതന്ത്ര്യസമര പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെ ചരിത്രം തുടിച്ച് നല്‍ക്കുന്ന വാഗണ്‍ ട്രാജഡിയുടെ ചിത്രം അലോസരമുണ്ടാക്കുന്നതില്‍ അത്ഭുതമില്ലെന്ന്’ സിപിഎം ജില്ലാ കമ്മിറ്റി പറഞ്ഞു.

ഓരോ പ്രദേശത്തെയും ചരിത്ര ദൃശ്യങ്ങളും സാംസ്‌കാരിക ചിത്രങ്ങളും വരക്കുന്നതിന്റെ ഭാഗമായാണ് തിരൂര്‍ സ്റ്റേഷനില്‍ വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ വരച്ചത്. റെയില്‍വെ സ്റ്റേഷനില്‍ ചിത്രം വരച്ചതില്‍ പ്രതിഷേധവുമായി സംഘ്പരിവാര്‍ എത്തിയിരുന്നു. തുടര്‍ന്ന് ഉന്നത ഇടെപടല്‍ ഉണ്ടാവുകയും ചിത്രം മായ്ച്ച് കളയുകയും ചെയ്യുകയായിരുന്നു. റെയില്‍വെയുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Sharing is caring!