എടപ്പാളില്‍ സദാചാര പോലീസ് ചമഞ്ഞ് അന്യസംസ്ഥാന യുവതിയെ ആക്രമിച്ച് പണം കവര്‍ന്നു

എടപ്പാളില്‍ സദാചാര പോലീസ് ചമഞ്ഞ് അന്യസംസ്ഥാന യുവതിയെ ആക്രമിച്ച് പണം കവര്‍ന്നു

 

എടപ്പാള്‍ : എടപ്പാളില്‍ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം തനിച്ച് താമസിക്കുന്ന യുവതിയെ ആക്രമിച്ച് ഇരുപതിനായിരത്തോളം രൂപ കവര്‍ന്നു. എടപ്പാള്‍ ഐവ ടവറിലാണ് രണ്ടു ദിവസം മുമ്പ് സംഭവം നടന്നത്. എടപ്പാള്‍ അങ്ങാടിയിലെ ഒരു സംഘം യുവാക്കളാണ് യുവതിയുടെ താമസസ്ഥലത്തെത്തി യുവതിയെ ആക്രമിച്ച് പണം കവര്‍ന്നത്. സംഭവത്തില്‍ യുവതി ചങ്ങരംകുളം പോലീസില്‍ പരാതിനല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയ്യാറാകാതെ കുറ്റക്കാരെ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു.

പോലീസ് യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഒത്തുതീര്‍പ്പിന് സമ്മതിപ്പിച്ചത്. നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരമായി ചെറിയൊരു തുകയും നല്‍കിയ ശേഷം യുവതിയെ സ്വദേശമായ മുംബൈയിലേക്ക് കയറ്റിവിടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാതെ പോലീസ് ആക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. യുവതിക്കെതിരെ അനാശാസ്യം ആരോപിച്ചാണ് യുവാക്കള്‍ ആക്രമണം നടത്തിയത്. തനിച്ച് താമസിക്കുന്ന യുവതി സീരിയലുകളില്‍ ചെറിയ വേഷങ്ങളിലൊക്കെ അഭിനയിക്കുന്നയാളാണ്. യുവതിക്ക് അനാശാസ്യവുമായി ഒരു ബന്ധവുമില്ലെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ടവറിലെ ജീവനക്കാരന്‍ സാക്ഷ്യപ്പെടുത്തുന്നു.

മാസങ്ങള്‍ക്ക് മുമ്പ് തിയ്യേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തിലും ചങ്ങരംകുളം പോലിസ് നടപടിയെടുക്കാതെ കൃത്യവിലോപം കാട്ടിയിരുന്നു. ഒടുവില്‍ എസ് ഐ ക്കെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തിരുന്നു.

Sharing is caring!