ഗിഫ്റ്റും ലോട്ടറിയും അടിച്ചതായി ഇന്റര്‍നെറ്റിലടെ കാള്‍ ചെയ്യും, ശേഷം സര്‍വീസ് ചര്‍ജിന്റെ പേരില്‍ പണംതട്ടും, ഓണ്‍ലൈന്‍ വഴി തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പെരിന്തല്‍മണ്ണയില്‍ പിടിയില്‍

ഗിഫ്റ്റും ലോട്ടറിയും അടിച്ചതായി ഇന്റര്‍നെറ്റിലടെ കാള്‍ ചെയ്യും, ശേഷം സര്‍വീസ് ചര്‍ജിന്റെ പേരില്‍ പണംതട്ടും, ഓണ്‍ലൈന്‍ വഴി തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പെരിന്തല്‍മണ്ണയില്‍ പിടിയില്‍

മലപ്പുറം: ഗിഫ്റ്റും ലോട്ടറിയും അടിച്ചതായി ഇന്റര്‍നെറ്റിലടെ കാള്‍ ചെയ്ത ശേഷം സര്‍വീസ് ചര്‍ജിന്റെ പേരില്‍ പണംതട്ടുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പെരിന്തല്‍മണ്ണയില്‍ പിടിയിലായി.
ചെര്‍പ്പുളശ്ശേരി സ്വദേശി മഞ്ഞലങ്ങാടന്‍ വീട്ടില്‍ സുലൈമാന്‍കുട്ടിയെയാണ്(49) പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: എം.പി.മോഹനചന്ദ്രന്‍, സി.ഐ ടി.എസ്.ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നെറ്റ് കോളുകളും ഇമെയിലും വഴി ആളുകളെ ബന്ധപ്പെട്ട് വന്‍ തുകകള്‍ ലോട്ടറിയടിച്ചതായും ഗിഫ്റ്റ് കിട്ടിയതായും ഇതിന്റെ ബില്‍ വ്യാജമായി നിര്‍മിച്ച് ഇടപാടുകാര്‍ക്ക് അയച്ചുകൊടുത്ത് വിശ്വസിപ്പിക്കും. ശേഷം തുക കൈമാറുന്നതിന്റെ സര്‍വ്വീസ് ചാര്‍ജ്ജിന്റെയും ഇന്‍കംടാക്‌സ്, ജി.എസ്.ടി എന്നിവയുടെ പേരുപറഞ്ഞും 20,000 മുതല്‍ 50,000 രൂപവരെ അടയ്ക്കാന്‍ ആവശ്യപ്പെടും. ഇതിനായി നേരത്തെ പ്രതികള്‍ ഏജന്റുമാര്‍ മുഖേന പലയാളുകളുടെ പേരില്‍ തയ്യാറാക്കിയ അക്കൗണ്ട് നമ്പറുകള്‍ അയച്ചുകൊടുക്കും.

ഇടപാടുകാര്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ഉടനെ എ.ടി.എം കൗണ്ടറിനടുത്തു നില്‍ക്കുന്ന പ്രതികള്‍ പണം പിന്‍വലിക്കും. തട്ടിപ്പ് മനസ്സിലാക്കി ബാങ്കുമായി ബന്ധപ്പെടുമ്പോഴേക്കും അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായിരിക്കും. കേരളം, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതലാളുകള്‍ ഇത്തരം തട്ടിപ്പിനിരയായത്. സുലൈമാന്‍കുട്ടിയുടെ പേരില്‍ കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനിലും ആന്ധ്രായിലെ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി പുതിയ അക്കൗണ്ട് നമ്പറുകള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഇത്തരം തട്ടിപ്പ് ആസൂത്രണംചെയ്ത് നടപ്പിലാക്കുന്ന ഇതരസംസ്ഥാനക്കാരനായ മുനീര്‍ അഹമ്മദ് എന്നയാളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

നേരത്തെ മൂന്നുപേരെ പെരിന്തല്‍മണ്ണ പേലീസ് പിടികൂടിയിരുന്നു. എസ്.ഐ മഞ്ജിത്ത് ലാല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.പി.മുരളീധരന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, അനീഷ്.പി, ദിനേഷ്, സക്കീര്‍ഹുസൈന്‍, പ്രദീപ്, ജയമണി, സൈബര്‍സെല്ലിലെ ബിജു, വൈശാഖ്, ജയചന്ദ്രന്‍, പ്രഷോബ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!