ചേകന്നൂര്‍ മൗലവിക്കേസില്‍ ഒന്നാംപ്രതി വി.വി.ഹംസയെ വെറുതെ വിട്ടു

ചേകന്നൂര്‍ മൗലവിക്കേസില്‍ ഒന്നാംപ്രതി വി.വി.ഹംസയെ വെറുതെ വിട്ടു

മലപ്പുറം: ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതി വി.വി.ഹംസയെ വെറുതെ വിട്ടു. മൃതദേഹം കണ്ടെത്താത്തതിനാല്‍, മൗലവിയെ വധിച്ചു എന്നത് അനുമാനം മാത്രമാണെന്നാണു കോടതിയുടെ വിശദീകരണം. ഇതോടെ കേസിലെ എല്ലാ പ്രതികളും കുറ്റവിമുക്തരായി. മറ്റ് എട്ടു പ്രതികളെ വിചാരണവേളയില്‍ തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. സംഭവം നടന്ന് 25 വര്‍ഷത്തിനുശേഷമാണ് പ്രതികളെ വെറുതെ വിടുന്നത്.

1993 ജൂലൈ 29നു രാത്രി ഒന്‍പതിനാണു ചേകനൂര്‍ മൗലവിയെ കോഴിക്കോട്ട് മതപ്രസംഗത്തിനെന്ന പേരില്‍ രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍നിന്ന് വാഹനത്തില്‍ കൊണ്ടുപോയത്. പിന്നീട് മൗലവി തിരിച്ചെത്തിയില്ല. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒട്ടേറെ സമരപരമ്പരകള്‍ക്കൊടുവില്‍ സിബിഐ ഏറ്റെടുത്തു. ഒന്‍പതു പ്രതികളെ പിടികൂടുകയും ചെയ്തു. മൗലവിയെ കൊലപ്പെടുത്തി മൃതദേഹം ചുവന്നകുന്നില്‍ കുഴിച്ചിട്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് ഇവിടെ കുഴിച്ച് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

ഒന്‍പതു പ്രതികളില്‍ ഒന്നാംപ്രതി ഹംസ സഖാഫിയെ മാത്രമാണ് 2011ല്‍ കോടതി ശിക്ഷിച്ചത്. മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ എട്ടു പ്രതികളെ വെറുതെവിട്ടു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരെയും നേരത്തെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

Sharing is caring!