ചാലിയാര്‍ ചലഞ്ചിന് തുടക്കമായി

ചാലിയാര്‍ ചലഞ്ചിന് തുടക്കമായി

നിലമ്പൂര്‍: പ്രളയത്തില്‍ തകര്‍ന്ന ടൂറിസം മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് ജെല്ലിഫിഷ് ചാലിയാര്‍ ചലഞ്ചിന് നിലമ്പൂരില്‍ ഉജ്ജ്വല തുടക്കം. സാഹസിക വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ചാലിയാറിനെ തൊട്ടറിയാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ചുള്ള പരിപാടിയാണ് ജെല്ലിഫിഷ് ചാലിയാര്‍ ചലഞ്ച്. പല തരം കയാക്കുകളിലൂടെ സാഹസികമായി നടത്തുന്ന ബോധവല്‍ക്കരണ യാത്ര അഞ്ചാം തവണയാണ് നടത്തുന്നത്. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ദീര്‍ഘദൂര കയാക്കിങ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് 2ന് നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപമുള്ള കടവില്‍ വെച്ച് പി വി അബ്ദുല്‍ വഹാബ് എംപി ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക്ക് കോടിത്തോടിയ്ക്ക് തുഴ കൈമാറിക്കൊണ്ട് യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിജേഷ് ഷൈജല്‍, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ മാനേജര്‍ പ്രസാദ് തുമ്പാണി, റജീം കല്ലായി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നദീ സംരക്ഷണത്തെക്കുറിച്ച് പ്രമുഖ കയാക്കിങ് താരം ചന്ദ്ര ആലെയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും നടന്നു. ഇതിനു പുറമെ വിവിധ തരം ജല കായിക വിനോദങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ഏകദേശം 70 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. അഞ്ച് വയസ്സ് മുതല്‍ അമ്പത്തി രണ്ട് വയസ്സുവരെ പ്രായമുള്ളവരടങ്ങിയ സംഘം ചാലിയാറിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിക്കും. ഇന്നലെ സംഘം നിലമ്പൂരില്‍ നിന്ന് മമ്പാട് വരെ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചു.

അനുഭവ സമ്പത്തുള്ള പ്രമുഖ കയാക്കിങ് താരങ്ങളോടൊപ്പം തുടക്കകാര്‍ക്കും ചാലിയാറില്‍ തുഴയെറിയാം എന്നതാണ് യാത്രയുടെ മറ്റൊരു സവിശേഷത. പ്രശസ്ത അന്താരാഷ്ട്ര കയാക്കിങ് താരങ്ങളായ ചന്ദ്ര ആലെ, റജീബ് ത്രിപാദി, സഞ്ജയ് പുന്‍, കന്നടയിലെ പ്രമുഖ സിനിമാ താരം രാഹുല്‍ ഐനാപ്പൂര്‍ തുടങ്ങിയവരാണ് ചാലിയാറില്‍ തുഴയെറിയാനെത്തിയവരില്‍ പ്രമുഖര്‍. കോട്ടയ്ക്കല്‍ സ്വദേശിയായ അഞ്ചു വയസ്സുകാരന്‍ നൈജല്‍ പൂവഞ്ചേരിയാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഏറ്റവും പ്രായം കൂടിയാള്‍ 52 കാരനായ ദില്ലി സ്വദേശി തരുണ്‍ സച്ചിദേവും. നൈജല്‍ സഹോദരനും പതിനൊന്നു വയസ്സുകാരനുമായ നഥാന്‍, പിതാവ് സെയ്ഫുദീന്‍ പൂവഞ്ചേരി, മാതാവ് ഷഹറീന എന്നിവരോടൊപ്പമാണ് ജെല്ലിഫിഷ് ചാലിയാര്‍ ചലഞ്ചില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്.

Sharing is caring!