കോടിയേരിക്കും, ഖമറുന്നീസ അന്‍വറിനും ഒരേ അഭിപ്രായം, പള്ളികളിലെ സ്ത്രീ പ്രവേശന ചര്‍ച്ച മുറുകുന്നു

കോടിയേരിക്കും, ഖമറുന്നീസ അന്‍വറിനും ഒരേ അഭിപ്രായം, പള്ളികളിലെ സ്ത്രീ പ്രവേശന ചര്‍ച്ച മുറുകുന്നു

മലപ്പുറം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് നടത്തിയ പ്രസ്ഥാവന ശക്തമായി എതിര്‍ക്കുമ്പോഴും പാര്‍ട്ടിയുടെ വനിതാ വിഭാഗം ദേശീയ ഉപാധ്യക്ഷയുടെ നിലപാട് മുസ്ലിം ലീഗിന് തലവേദനാകുന്നു. സുന്നി പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന നിലപാടാണ് ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസികളാണ് അഭിപ്രായം പറയേണ്ടതെന്ന് തിരിച്ചടിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് രംഗതെത്തിയതോടെ ചര്‍ച്ച കനത്തു. പക്ഷേ ഏതാനും ദിവസം മുമ്പ് വനിതാ ലീഗ് ദേശീയ ഉപാധ്യക്ഷ ഖമറുന്നീസ അന്‍വര്‍ നടത്തിയ പ്രസ്താവന ലീഗ് നിലപാടിന് ഘടക വിരുദ്ധമാണ്.

എല്ലാ മുസ്ലിം പള്ളികളിലും ആരാധന നടത്താന്‍ സ്ത്രീകളെ അനുവദിക്കാവുന്നതാണെന്നാണ് ഖമറുന്നീസ അന്‍വര്‍ വ്യക്തമാക്കിയത്. മക്കയിലും, മദീനയിലും പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനയ്ക്ക് വിലക്കില്ലെന്ന കാര്യം ഈ അവസരത്തില്‍ ശ്രദ്ധേയമാണെന്നും അവര്‍ പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, മുമ്പ് സമാന അഭിപ്രായം പങ്കുവെച്ചപ്പോള്‍ സമുദായത്തിലെ ചില പ്രമുഖര്‍ തനിക്കെതിരെ തിരിഞ്ഞിരുനെന്നും അവര്‍ വ്യക്തമാക്കി.

ഇതേ ആശയം തന്നെയാണ് സി പി എം സംസ്ഥാന സെക്രട്ടറിയും പങ്കുവെക്കുന്നത്. ലീഗിനുള്ളിലെ വനിതാ നേതാവ് പരസ്യമായി ആവശ്യപ്പെട്ട കാര്യം സി പി എം സെക്രട്ടറി പറയുമ്പോള്‍ മാത്രം വിവാദമാകുന്നതെങ്ങനെയെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.

Sharing is caring!