ട്രെയിനില്‍ കടത്തിയ നാലു കിലോ കഞ്ചാവുമായി എറണാകുളം സ്വദേശികള്‍ തിരൂരില്‍ അറസ്റ്റില്‍

ട്രെയിനില്‍ കടത്തിയ  നാലു കിലോ കഞ്ചാവുമായി എറണാകുളം സ്വദേശികള്‍  തിരൂരില്‍ അറസ്റ്റില്‍

തിരൂര്‍: ട്രെയിനില്‍ കടത്തിയ നാലു കിലോ കഞ്ചാവുമായി എറണാകുളം സ്വദേശികള്‍ തിരൂരില്‍ അറസ്റ്റില്‍. എറണാകുളം പള്ളുരുത്തി സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ എം.പി സിജാസ് (23), അമ്പാട്ട് പറമ്പില്‍ സി.എസ് ഷാഫി (23) എന്നിവരാണ് തിരൂരില്‍ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കഞ്ചായത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും.

തമിഴ്നാട് നാമക്കല്ലില്‍ നിന്നും ട്രെയിനില്‍ നാലു കിലോ കഞ്ചാവ് കടത്തുന്നതിനിടെയാണ് എറണാകുളം സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിലായത്. കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനില്‍ കോഴിക്കോട്ടേക്ക് കഞ്ചാവുപോകുന്നതിനിടെ ആര്‍.പി.എഫും എക്സൈസ് ഉദ്യോഗസ്ഥരും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതേ ട്രെയിനില്‍ നിന്ന് കുറ്റിപ്പുറത്ത് വെച്ച് ഇന്നലെ രണ്ടുകിലോ കഞ്ചാവും പിന്നീട് തിരൂരില്‍ ട്രെയിന്‍ വൈകീട്ട് 5.30 ഓടെ എത്തിയപ്പോള്‍ മറ്റൊരു കംമ്പാര്‍ട്ട്മെന്റില്‍ നിന്ന് രണ്ടു കിലോ കഞ്ചാവും പിടികൂടുകയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിനില്‍ സംയുക്ത പരിശോധന നടത്തുകയും ബാഗിലാക്കി സൂക്ഷിച്ച് നാലു കിലോ കഞ്ചാവ് പ്രതികളില്‍ നിന്നും പിടികൂടുകയുമായിരുന്നു. സിജാസ് കഞ്ചാവ് കടത്ത് കേസില്‍ ഇതിന് മുമ്പ് ജയില്‍ ശിക്ഷയനുഭവിച്ചയാളാണ്. അസിസ്റ്റന്റ് എസ്.ഐ പി അബ്ദുറഹ്മാന്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥരായ സിറാജ് മോനോന്‍, എ.വി സുഹൈല്‍, വി.എന്‍ രവീന്ദ്രന്‍, എക്സൈസ് സി.ഐ ഹരികൃഷ്ണപിള്ള, കുറ്റിപ്പുറം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി പോള്‍, തിരൂര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ടി.എല്‍ ബിനുകുമാര്‍, കുറ്റിപ്പുറം റെയ്ഞ്ച് പ്രിവന്റീവ് ഓഫിസര്‍ എസ്.ജി സുനില്‍, തിരൂര്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍,പ്രദീപ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്. തിരൂര്‍ ആര്‍.പി.എഫാണ് പ്രതികളെ എക്സൈസിന് കൈമാറിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Sharing is caring!