മുന്‍കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മില്‍, സിപിഎം പഞ്ചായത്തംഗം കാലുമാറി കോണ്‍ഗ്രസിലും

മുന്‍കോണ്‍ഗ്രസ് പഞ്ചായത്ത്  പ്രസിഡന്റ് സി.പി.എമ്മില്‍, സിപിഎം പഞ്ചായത്തംഗം കാലുമാറി കോണ്‍ഗ്രസിലും

മലപ്പുറം: നാട് പ്രളയദുരിതം പേറുമ്പോള്‍ പോത്തുകല്‍ പഞ്ചായത്തില്‍ രാഷ്ട്രീയക്കൂറ്മാറ്റങ്ങള്‍, സിപിഎം പഞ്ചായത്തംഗം കാലുമാറി കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റാവാന്‍ കളിച്ചപ്പോള്‍ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെ കാലുമാറ്റി ഇടതു പാളയത്തിലെത്തിച്ച് സി.പി.എമ്മിന്റെ മറു തന്ത്രം. നാട് പ്രളക്കെടുതിയില്‍ ദുരിതംപേറുമ്പോഴും രാഷ്ട്രീയവും ആദര്‍ശവും മറന്ന് കാലുമാറ്റ രാഷ്ട്രീയം പയറ്റുകയാണ് പോത്തുകല്ലില്‍ കോണ്‍ഗ്രസും സി.പി.എമ്മും.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന പോത്തുകല്‍ പഞ്ചായത്തില്‍ ഞെട്ടിക്കുളം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതോടെയാണ് പഞ്ചായത്ത് ഭരണം ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിനു ലഭിച്ചത്. 18 അംഗ ബോര്‍ഡില്‍ ഒമ്പതംഗങ്ങളുണ്ടായ യു.ഡി.എഫ് എട്ടായി ചുരുങ്ങുകയും ഒമ്പതംഗങ്ങളുമായി സി.പി.എം ഭരണം പിടിക്കുകയും ചെയ്തു. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും കാലുമാറി സി.പി.എമ്മിലെത്തിയ സി. സുഭാഷിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയതോടെ മുതിര്‍ന്ന സി.പി.എം പഞ്ചായത്തംഗം സി.എച്ച് സുലൈമാന്‍ഹാജി പാര്‍ട്ടി അംഗത്വവും പഞ്ചായത്തംഗത്വവും രാജിവെച്ച് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് 167 വോട്ടിനു വിജയിച്ചു.

ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സി.പി.എമ്മിലെ സി. സുഭാഷ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ല. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആറു മാസം കാലാവധിയുള്ളതിനാല്‍ യു.ഡി.എഫിന് കാത്തിരിക്കേണ്ടി വന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍പിള്ളയെ സി.പി.എം ചാക്കിട്ടു പിടിച്ചത്. ഇതോടെ സി. സുഭാഷ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അവിശ്വാസ പ്രമേയത്തില്‍ കരുണാകരന്‍പിള്ള പിന്തുണച്ചാല്‍ സി.പി.എമ്മിന് പഞ്ചായത്ത് ഭരണം തുടരാം. കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് വോട്ടു ചെ്തതിന് കരുണാകരന്‍പിള്ളയെ അയോഗ്യനാക്കിയാലും വീണ്ടും അവിശ്വാസപ്രമേയത്തിന് ആറു മാസംകൂടി കാത്തിരിക്കേണ്ടിവരും. അതിനിടെ കരുണാകരന്‍പിള്ളയുടെ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഫലമായിരിക്കും പഞ്ചായത്ത് ഭരണം ആര്‍ക്കെന്നു തീരുമാനിക്കുക.

Sharing is caring!