യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസില്‍ അന്‍വര്‍ എം.എല്‍.എയുടെ ബന്ധുക്കളായ പ്രതികള്‍ കീഴടങ്ങി

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മനാഫിനെ  കൊലപ്പെടുത്തിയ കേസില്‍ അന്‍വര്‍ എം.എല്‍.എയുടെ ബന്ധുക്കളായ പ്രതികള്‍ കീഴടങ്ങി

മഞ്ചേരി: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ ബന്ധുക്കളായ രണ്ട് പ്രതികള്‍ ഇന്ന്‌ മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങി. എളമരം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരാണ് കീഴടങ്ങിയത്. ഇവരെ മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇനി ഈ കേസില്‍ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാലങ്ങാടന്‍ ഷെരീഫ് (51) എന്നീ പ്രതികളാണ് പിടിയിലാകാനുള്ളത്. വിദേശത്തു കഴിയുന്ന ഇവരെ അറസ്റ്റു ചെയ്യുന്നതിന് അധികൃതര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.
1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വെച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. നിലവില്‍ എം എല്‍ എയായ പി വി അന്‍വര്‍ കേസില്‍ രണ്ടാം പ്രതിയായിരുന്നു. എന്നാല്‍ ഒന്നാം സാക്ഷിയടക്കമുള്ളവര്‍ കൂറുമാറിയതിനെ തുടര്‍ന്ന് 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.

ഒളിവിലായിരുന്ന നാല് പ്രതികള്‍ക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാണമെന്നും മൂന്നു മാസത്തിനകം കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് രണ്ടു പേര്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്.

Sharing is caring!