കൊണ്ടോട്ടിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ഒമ്പത് മരണം

കൊണ്ടോട്ടിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ഒമ്പത് മരണം

കൊണ്ടോട്ടി: വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് കൊണ്ടോട്ടി പെരിങ്ങാവില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. നേരത്തെ മൂന്ന് പേരാണ് മരിച്ചതെന്നായിരുന്നു കരുതിയിരുന്നത്. കൂടുതല്‍ പരിശോധനയിലാണ് ആറു പേരുടെ മൃതദേഹം കൂടി കണ്ടെത്തിയത്. ഒരു കുടുംബത്തിലെ നാലു പേരും, ബന്ധുക്കളും, അയല്‍വാസികളും അടക്കമുള്ളവരാണ് മരിച്ചത്.

ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന്‍ മുഷ്ഫിക്ക്, ജേഷ്ഠന്റെ ഭാര്യ ഹയറുന്നീസ, അയല്‍ക്കാരായ മൂസ ഇല്ലിപ്പറമ്പത്ത്, മുഹമ്മദലി, മക്കളായ സഫ്വാന്‍, ഇര്‍ഫാന്‍ അലി എന്നിവരാണ് മരിച്ചത്.

തിരൂര്‍ക്കാട് നിര്‍മാണത്തിലിരുന്ന പള്ളി തകര്‍ന്നു വീണു. തൊഴിലാളികള്‍ അകത്ത് കുടുങ്ങിയതായി സംശയം. നേരത്തെ നിലമ്പൂരില്‍ ഒരു ആദിവാസി കുടുംബത്തിലെ ആറു പേര്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടിരുന്നു.

കിഴിശ്ശേരിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. കുഴിയംപറമ്പ് കമ്മുക്കപ്പറമ്പില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ കുഴിമണ്ണ ചക്കാലകുന്ന് സ്വദേശി ഹക്കീം (23) നെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയര്‍ ഫോഴ്‌സ് വിദ്യാര്‍ഥിക്കായി തിരച്ചില്‍ നടത്തുകയാണ്.

അതിനിടെ ജില്ലയിലെ മലയോര മേഖലയില്‍ അപകടാവസ്ഥയില്‍ കഴിയുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ബന്ധുവീടുകളിലേക്കോ, സുരക്ഷിതമായ മറ്റിടങ്ങളിലേക്കോ, ദുരിതാശ്വാസ ക്യാംപുകളിലേക്കോ മാറണമെന്നാണ് കലക്ടര്‍ ആവശ്യപ്പെട്ടത്.

തിരൂരങ്ങാടിയില്‍ പതിനേഴ് വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. കടലുണ്ടി പുഴയില്‍ വെള്ളം കൂടിയതിനാലാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

പി കെ കുഞ്ഞാലിക്കുട്ടി എം പി, പി വി അബ്ദുല്‍ വഹാബ് എം പി, എം എല്‍ എമാരായ ടി വി ഇബ്രാഹിം, കെ എന്‍ എ ഖാദര്‍, എ പി അനില്‍കുമാര്‍, പി വി അന്‍വര്‍, പി കെ ബഷീര്‍ എന്നിവര്‍ വിവിധ മേഖലകളിലു,ം ദുരിതാശ്വാസ ക്യാംപുകളിലും സന്ദര്‍ശനം നടത്തി.

Sharing is caring!