എയര്‍ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ സര്‍വീസ് ഒക്ടോബറില്‍

എയര്‍ഇന്ത്യയുടെ  കരിപ്പൂര്‍-ജിദ്ദ  സര്‍വീസ് ഒക്ടോബറില്‍

 

ന്യൂഡല്‍ഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കോഴിക്കോട്ജിദ്ദ സര്‍വീസ് ഒക്ടോബര്‍ മാസത്തോടെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം പി. കഴിഞ്ഞ ദിവസം വലിയ വിമാനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ച എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന നടന്നിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ എയര്‍ ഇന്ത്യ അധികൃതര്‍ തൃപ്തരാണ്. വലിയ വിമാനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് (08/08) എയര്‍ ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി ജി സി എ) കൈമാറും.

2015ലാണ് റണ്‍വേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിറുത്തിയത്. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് എയര്‍ ഇന്ത്യ പുനസ്ഥാപിക്കാത്തത് ചൂണ്ടികാട്ടി വിമാനത്താവള വികസന സമിതി ചെയര്‍മാന്‍ കൂടിയായ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ എം പിമാര്‍ എയര്‍ ഇന്ത്യ ചെയര്‍മാനെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്.

സൗദി എയര്‍ലൈനും കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഒക്ടോബര്‍ രണ്ടാം വാരത്തിനുള്ളില്‍ തന്നെ രണ്ട് എയര്‍ലൈനുകളും സൗദിയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം പി പറഞ്ഞു.

Sharing is caring!