എടരിക്കോട്ടെ ആതിരയുടെ തിരോധാനം: പോലീസ് അന്വേഷണം പരാജയമെന്ന് കുടുംബം

എടരിക്കോട്ടെ  ആതിരയുടെ തിരോധാനം:   പോലീസ് അന്വേഷണം പരാജയമെന്ന് കുടുംബം

മലപ്പുറം: എടരിക്കോട് ചുടലപ്പാറ കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ ആതിരയുടെ (18)തിരോധാനവുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണം പരാജയമാണെന്നും മികച്ച സംഘത്തിന് അന്വേഷണച്ചുമതല കൈമാറണമെന്നും കുടുംബാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ കാണാതായി 13 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ജൂണ്‍ 27ന് രാവിലെ 11.30നാണ് കമ്പ്യൂട്ടര്‍ സെന്ററിലേക്കെന്ന് പറഞ്ഞ് ആതിര വീട്ടില്‍ നിന്നും ഇറങ്ങിയത്. സ്‌കൂള്‍ ബാഗും സര്‍ട്ടിഫിക്കറ്റുമെടുത്തായിരുന്നു യാത്ര. കാണാതായ അന്ന് ഉച്ചയ്ക്ക് രണ്ടോടെ കുന്നംകുളം ബസ് സ്റ്റാന്റിലുണ്ടായിരുന്നതായി സി.സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാത്രി എഴ് മുതല്‍ 12.45 വരെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലും കുട്ടിയെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ സമയത്തിനിടെ ആതിര മുമ്പ് ഉപയോഗിച്ചിരുന്ന ഫോണിലേക്ക് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍ നിന്നും കാള്‍ വന്നിരുന്നു. ഈ സമയം ഈ നമ്പറിലുള്ള സിം കാര്‍ഡ് പൊലീസിന്റെ കൈവശം തന്നെയുണ്ടായിരുന്നു. ആതിര ഈ പ്രദേശത്തുള്ള വിവരം പൊലീസ് അറിഞ്ഞിട്ടും തൃശൂര്‍ സ്‌റ്റേഷനിലേക്ക് വിവരം കൈമാറാനോ കുട്ടിയെ തിരിച്ചെത്തിക്കാനോ നടപടിയുണ്ടായില്ല. പൊലീസ് അടിയന്തര നടപടിയെടുത്തിരുന്നെങ്കില്‍ മകളെ നഷ്ടപ്പെടില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ആതിരയെ സംബന്ധിച്ച യാതൊരു വിവരവും ഇന്നേവരെ ലഭിച്ചിട്ടില്ല. അധികം പുറത്തിറങ്ങി പരിചയമില്ലാത്ത ആതിരയെ ആരോ കെണിയില്‍പ്പെടുത്തിയിട്ടുണ്ടാവാമെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. കേസന്വേണ ചുമതല മികച്ച സംഘത്തിന് കൈമാറമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പട്ടികജാതി വികസന മന്ത്രിക്കും പരാതി നല്‍കിയതായും തിങ്കളാഴ്ച ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുമെന്നും പിതാവ് കെ.പി നാരായണന്‍, ബന്ധുക്കളായ ഉണ്ണികൃഷ്ണന്‍, പ്രസാദ്, ജിനോഷ് എന്നിവരറിയിച്ചു.

Sharing is caring!