വേങ്ങരയില്‍ കോണ്‍ഗ്രസിനെ മുസ്ലിംലീഗ് പരാജയപ്പെടുത്തി

വേങ്ങരയില്‍  കോണ്‍ഗ്രസിനെ മുസ്ലിംലീഗ്  പരാജയപ്പെടുത്തി

വേങ്ങര: നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് ലീഗ് അംഗങ്ങള്‍ കോണ്‍ഗ്രസിലെ ഐ വിഭാഗത്തിനൊപ്പം ചേര്‍ന്ന് വോട്ടു ചെയ്തു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ച ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. വേങ്ങര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഒരാളൊഴിച്ച് ലീഗ് ഭരണസമിതി അംഗങ്ങള്‍ കോണ്‍ഗ്രസിലെ ഐ വിഭാഗത്തിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കാമ്പ്രന്‍ അബ്ദുള്‍ മജീദിനെ പരാജയപ്പെടുത്തിയത്. ഇത് പഞ്ചായത്തിലെ ഐക്യപ്പെട്ടു വരുന്ന യു.ഡി.എഫ്. സംവിധാനത്തെ വീണ്ടും അകല്‍ച്ചയിലെത്തിക്കും. പതിമൂന്നംഗ ബാങ്ക് ഭരണ സമിതിയിലേക്ക് ഇത്തവണ യു.ഡി.എഫ് ഐക്യത്തോടെയാണ് മത്സര രംഗത്തിറങ്ങിയത്. ഒമ്പത് ലീഗും നാലു സ്ഥാനങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് തീരുമാനമായത്. അഞ്ച് സംവരണ സീറ്റുകള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി വന്ന എട്ടു സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനല്‍ ഒന്നടങ്കം വിജയിച്ചു. നാലു സീറ്റുകളില്‍ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങി. തുടര്‍ന്നു ഇന്നലെ നടന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി എന്‍.ടി.അബ്ദുള്‍ നാസര്‍ എന്ന കുഞ്ഞുട്ടി (ലീഗ്) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത് കാമ്പ്രന്‍ അബ്ദുള്‍ മജീദിനെ ആയിരുന്നെങ്കിലും കോണ്‍ഗ്രസിലെ തന്നെ പി.കെ.ഹാഷിം മത്സരിക്കുകയായിരുന്നു. ഹാഷിമിന് പത്തും, അബ്ദുള്‍ മജിദിന് മുന്നു വോട്ടുമാണ് ലഭിച്ചത്. കാമ്പ്രന്‍ അബ്ദുള്‍ മജീദിന്റെ പരാജയം കോണ്‍ഗ്രസ് അണികളില്‍ വന്‍ പ്രതിഷേധത്തിനാണിടയാക്കിയത്. ഇത് കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകളിലെ യു.ഡി.എഫ് സംവിധാനത്തെ തകിടം മറിക്കാനിടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Sharing is caring!