മലപ്പുറം പ്രസ്‌ക്ലബ്ബ് ആക്രമണം: ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

മലപ്പുറം പ്രസ്‌ക്ലബ്ബ് ആക്രമണം:  ഒരു ആര്‍.എസ്.എസ്  പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

മലപ്പുറം: ജില്ലാ ആസ്ഥാനത്തെ പ്രസ് ക്ലബ്ബില്‍ അതിക്രമിച്ച് കയറി മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. തിരൂരങ്ങാടി പടിഞ്ഞാറെപുരക്കല്‍ നിധീഷ് (26)നെയാണ് ഇന്ന്‌ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ മലപ്പുറം സി.ഐ എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരൂരങ്ങാടിയിലുള്ള വീട്ടില്‍ നിന്നും രാത്രിയോടെ പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. വാഴക്കാട് ചെറുവായൂര്‍ ദിലീപ്കുമാര്‍ (31), ചെറുവായൂര്‍ ഷിബു (30) എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നത്.

കഴിഞ്ഞ മെയ് മൂന്നിന് രാവിലെ 11.30 ഓടെയാണ് പ്രസ്‌ക്ലബ്ബിലേക്ക് പത്തോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. ആര്‍.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനിനെ (23) ആര്‍.എസ്.എസ് ഗുണ്ടാസംഘം പ്രസ്‌ക്ലബില്‍ കയറി ആക്രമിക്കുകയായിരുന്നു. ആര്‍.എസ്.എസ് ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ ആനക്കയം പെരിമ്പലം സ്വദേശി അബ്ദുല്ല ഫവാസിനും സംഭവത്തില്‍ പരിക്കേറ്റിരുന്നു. ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഷഹബാസിന് നേരേയും ആക്രമണ ശ്രമമുണ്ടായി. കുറുവടികളും മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ അതിക്രമിച്ചുകടന്നത്. ഇതില്‍ ചിലര്‍ മുഖം തൂവാലകൊണ്ട് മറച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെ മെയ് നാലിനും ഒരാളെ ഇന്നലെയുമായി പിടികൂടിയത്. ഇനി ഏഴോളം പ്രതികളെകൂടി പിടികൂടാനുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതിയെ മലപ്പുറം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ ബേബി, എ.എസ്ഐ മുഹമ്മദ്, സി.പി.ഒ അയ്യപ്പന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Sharing is caring!