പരമ്പരാഗത കോഴ്സുകളില്‍ നിന്നും സമ്പ്രദായങ്ങളില്‍നിന്നും മാറി സര്‍വകലാശാലകളിലും കോളജുകളിലും പുതിയ കോഴ്സുകള്‍ തുടങ്ങണമെന്ന് സി. മമ്മൂട്ടി എം.എല്‍.എ നിയമസഭയില്‍

പരമ്പരാഗത കോഴ്സുകളില്‍ നിന്നും  സമ്പ്രദായങ്ങളില്‍നിന്നും മാറി  സര്‍വകലാശാലകളിലും കോളജുകളിലും  പുതിയ കോഴ്സുകള്‍ തുടങ്ങണമെന്ന് സി. മമ്മൂട്ടി എം.എല്‍.എ നിയമസഭയില്‍

തിരുവനന്തപുരം: പരമ്പരാഗത കോഴ്സുകളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും മാറി സര്‍വകലാശാലകളിലും കോളജുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും പോലുള്ള പുതിയ കോഴ്സുകള്‍ തുടങ്ങണമെന്ന് സി. മമ്മൂട്ടി എം.എല്‍്.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. കേരളസര്‍വകലാശാല, ശങ്കരാചാര്യസര്‍വകലാശാല ഭേദഗതി ബില്ലുകളുടെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും പരമ്പരാഗതമായ രീതികളാണ് സര്‍വകലാശാലകള്‍ ഇപ്പോഴും തുടരുന്നത്. സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഇപ്പോഴും പഴയ കോഴ്സുകളാണ് പഠിപ്പിക്കുന്നത്. പുത്തന്‍തലമുറ കോഴ്സുകള്‍ പഠിപ്പിക്കുന്നതാകട്ടെ അണ്‍ എയ്ഡഡ് കോളജുകളിലും. മുന്‍കാലങ്ങളിലെ നോട്ടുകള്‍ പറഞ്ഞുകൊടുത്തുള്ള പഠനരീതിയാണ് തുടരുന്നത്. വിര്‍ച്വല്‍ ബോര്‍ഡുകളെ കുറിച്ചും സാങ്കേതികമായ ഉപകരണങ്ങളെ കുറിച്ചും അറിവില്ലാത്ത അധ്യാപകരുണ്ട്. അതേസമയം, മികച്ച അധ്യാപകരുമുണ്ട് നാട്ടില്‍. കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ അറിയാത്ത അധ്യാപകരുമുണ്ട്.
അധ്യാപകരെ കൂടി മാറ്റത്തിന് അനുസരിച്ച് പ്രാപ്തരാക്കണം. സാങ്കേതികപരിശീലനത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന അധ്യാപകര്‍ ആരാണെന്ന് വിദ്യാഭ്യാസമന്ത്രിക്ക് തന്നെ അറിയാവുന്നതാണ്. വെറുതെ ബിരുദധാരികളായി പഠിച്ചിറങ്ങുന്ന ചവറുകളാക്കിമാറ്റാതെ ആരോടും മത്സരിക്കാന്‍ കെല്‍പ്പുള്ളവരാക്കി മാറ്റുന്ന തരത്തിലുള്ള പരിശീലനമാണ് നല്‍കേണ്ടത്. അതിന് വേണ്ട ഭൗതികസൗകര്യവും സര്‍വകലാശാലകളില്‍ ഏര്‍പ്പെടുത്തണം. ഉയര്‍ന്ന നിലവാരത്തിലുള്ളതും ജനകീയവും അക്കാദമിക മികവ് പ്രകടിപ്പിക്കുന്നതുമാക്കി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ മാറ്റണമെന്ന് പറഞ്ഞ മമ്മൂട്ടി, വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും ചൂണ്ടിക്കാട്ടി. എന്നു കരുതി വിദ്യാഭ്യാസരംഗത്ത് അറിവുളള രാഷ്ട്രീയക്കാരെ നിയോഗിക്കുന്നതില്‍ തെറ്റില്ല. സി.എച്ച് മുഹമ്മദ് കോയ, ജോസഫ് മുണ്ടശേരി എന്നിവര്‍ സര്‍വകലാശാലകളുടെ തലപ്പത്ത് എത്തിയത് വിദ്യാഭ്യാസരംഗത്തെ പ്രാഗല്‍ഭ്യം മൂലമാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലില്‍ അഞ്ച് ഇടതുഅനുഭാവികളെ നിയമിച്ചതും ഇതേ കാരണം കൊണ്ടായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ എല്ലാത്തിനേയും രാഷ്ട്രീയവല്‍ക്കരിക്കുന്ന സമീപനം കാരണം കൗണ്‍സിലില്‍ ഇടതുഅനുഭാവികളെ കുത്തിനിറച്ചു. കേരള സര്‍വകലാശാലയുടെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് സര്‍വകലാശാലയുടെ ഘടന ഇത്തരത്തില്‍ പൊളിച്ചെഴുതുന്നത്. ഇത് എന്തിനാണെന്ന് സര്‍ക്കാര്‍ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഉപദേശകരും അനുയായിവൃന്ദങ്ങളും മാത്രം സെനറ്റിലും സിന്‍ഡിക്കേറ്റിലും മതിയെന്ന പാര്‍ട്ടി തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് നിസഹായനായ വിദ്യാഭ്യാസമന്ത്രി. ഐ.ടി വിദഗ്ധന്‍ സമിതിയില്‍ ഇല്ലെന്നാണ് സര്‍വകലാശാല നിയമ ഭേദഗതിക്ക് കാരണമായി സര്‍ക്കാര്‍ പറയുന്നത്. ഭരണസമിതിയിലേക്ക് കടന്നു വരുന്ന സ്‌കൂള്‍ മാനേജര്‍മാര്‍ പലപ്പോഴും യു.ഡി.എഫുകാരായിരിക്കും എന്നതും വസ്തുതയാണ്. സ്‌കൂള്‍ മാനേജര്‍മാരുടെ എണ്ണം നാലില്‍ നിന്ന് ഒന്നായി കുറയ്ക്കാനുള്ള തീരുമാനം യു.ഡി.എഫിനെ ഒഴിവാക്കുന്നതിനാണെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.

Sharing is caring!