മലപ്പുറം ജില്ലാ വിഭജനം നിയമസഭയില്‍ ഉന്നയിക്കാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കണം എസ്.ഡി.പി.ഐ

മലപ്പുറം ജില്ലാ വിഭജനം  നിയമസഭയില്‍ ഉന്നയിക്കാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കണം എസ്.ഡി.പി.ഐ

മലപ്പുറം: വികസനത്തിനും പുരോഗതിക്കും മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആത്മാര്‍ഥമാണെങ്കില്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ ജില്ലയിലെ മുസ്ലിംലീഗ് എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സി.പി.എ ലത്തീഫ് ആവശ്യപ്പെട്ടു. മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് ജില്ലാ വിഭജനമല്ലാതെ പരിഹാരമില്ലെന്ന് 2010ല്‍ എസ്.ഡി.പി.ഐ നിര്‍ദേശിച്ചപ്പോള്‍ അന്നതിനെ പരസ്യമായും രഹസ്യമായും എതിര്‍ത്ത മുസ്ലിംലീഗ് മലപ്പുറം ജനതയോട് മാപ്പ് പറയണെന്നും അദ്ദേഹം പറഞ്ഞു. വിദ്യഭ്യാസ, ആരോഗ്യ രംഗത്ത് മലപ്പുറം ജില്ല നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം ദീര്‍ഘവീക്ഷണമില്ലാതെ ജില്ലയിലെ സാമ്പ്രദായിക രാഷ്ട്രീയക്കാര്‍ നടത്തിയ വികസനവായാടിത്തമാണെന്നും 45ലക്ഷത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ജനകീയ ആവശ്യത്തെ വിഘടനവാദമായും മറ്റും ചിത്രീകരിച്ചവര്‍ മലപ്പുറത്ത് വികസനം വരുന്നത് തടയാനാണ് കാലങ്ങളായി ശ്രമിച്ചു കൊണ്ടിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2010 മുതല്‍ ജില്ലാ ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള വിവിധങ്ങളായ സമരപരിപാടികളിലൂടെ എസ്.ഡി.പി.ഐ മുന്നോട്ട് വെച്ച ജില്ലാ വിഭജനമെന്ന ആവശ്യം പഠിക്കാന്‍ ഒരു വ്യാഴവട്ടക്കാലം ചിലവഴിക്കേണ്ടി വന്ന മുസ്ലിംലീഗ് ജില്ലയെ പിറകോട്ട് നയിക്കുന്ന നിലപാടുകള്‍ തിരുത്തി ജില്ലാവിഭജനമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കാന്‍ ഇനിയും കാലതാമസം വരുത്തരുതെന്നും സി.പി.എ ലത്തീഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Sharing is caring!