രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് മുസ്ലിംലീഗില്‍ ആഹ്‌ളാദം, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

രാജ്യസഭാ സീറ്റ്  കേരള കോണ്‍ഗ്രസിന്  മുസ്ലിംലീഗില്‍ ആഹ്‌ളാദം, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മലപ്പുറം: യു.ഡി.എഫിന്റെ രാജ്യസഭാസീറ്റ് കേരളാകോണ്‍ഗ്രസിനു അനുവദിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും മുസ്ലിംലീഗില്‍ ആഹ്‌ളാദവും. ഇതിന് കാരണവുമുണ്ട്, തങ്ങള്‍ക്ക് അര്‍ഹമായ സീറ്റ് മാണിക്കും സംഘത്തിനും നല്‍കിയതാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായത്. എന്നാല്‍ മാണിക്കു സീറ്റ് അനുവദിച്ചതിലൂടെ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിനൊപ്പം നിലയുറപ്പിക്കുന്നതാണ് ലീഗിന്റെ സന്തോഷത്തിന് കാരണം. മുസ്ലിംലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫ് ഘടക കക്ഷിയായി നിലനിര്‍ത്തുകയെന്നത് അടുത്ത വര്‍ഷം സംസ്ഥാന ഭരണം കയ്യാളുന്നതിനുള്ള മുഖ്യഘടകമായാണ് ലീഗ് കരുതുന്നത്. ഇതിനാലാണ് വിട്ടുവീഴച്ചയില്‍ ലീഗ് സന്തോഷിക്കുന്നത്.

കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് അര്‍ഹതപ്പെട്ട ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെയാണ് സീറ്റ് വിട്ടുനല്‍കിയത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എം ഹസന്‍ എന്നിവരും കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും രാഹുലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതായി അറിയിച്ചത്. ജോസ് കെ. മാണി എം.പിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദഫലമായാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കിയത്. കേരള കോണ്‍ഗ്രസിന് വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടി ആദ്യന്തം സമ്മര്‍ദ്ദം ചെലുത്തി. മുന്നണി സംവിധാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് മുസ്ലീം ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും. കേരള കോണ്‍ഗ്രസിന്റെ മടങ്ങി വരവ് യോഗത്തില്‍ ചര്‍ച്ചയാകും.

ഇന്നലെ വൈകിട്ടോടെയാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള ധാരണയായത്. രണ്ട് സീറ്റ് ഒഴിവു വരുമ്പോഴാണ് ഒന്ന് ഘടകകക്ഷിക്ക് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചുവെങ്കിലും ലീഗും മാണിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. എം.പി വീരേന്ദ്ര കുമാര്‍ കൂടി മുന്നണി വിട്ട സാഹചര്യത്തില്‍ മാണിയെ തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടിലാണ് ലീഗ്. കോണ്‍ഗ്രസ് കടുംപിടുംത്തം തുടര്‍ന്നാല്‍ ഭാവിയില്‍ തങ്ങള്‍ പോലും ഒപ്പമുണ്ടാകില്ലെന്ന സൂചനയും കുഞ്ഞാലിക്കുട്ടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു.

അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ ഇതിനെതിരെ കലാപം തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിന്റെ ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കരുതെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയേയും എം.എം ഹസനേയും ഫോണില്‍ വിളിച്ചാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. സീറ്റ് നല്‍കിയാല്‍ തന്നെ ഭാവിയില്‍ മാണിയും കൂട്ടരും എങ്ങോട്ട് പോകുമെന്ന് പറയാനാകില്ലെന്നും സുധീരന്‍ പറഞ്ഞു. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ആത്മാഭിമാനം പണയം വച്ച് കേരള കോണ്‍ഗ്രസിന് കീഴടങ്ങരുതെന്ന് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

Sharing is caring!