ആതിര കരഞ്ഞപ്പോള്‍ കൂടെ നാടും കനിഞ്ഞു, ആതിരയെ അമൃതയില്‍ ചികിത്സിക്കും

ആതിര കരഞ്ഞപ്പോള്‍  കൂടെ നാടും കനിഞ്ഞു,  ആതിരയെ അമൃതയില്‍ ചികിത്സിക്കും

പൊന്നാനി: ആതിരയുടെ ജിവിത സ്വപ്നങ്ങള്‍ പൂവണിയുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടിയ പതിനാലുകാരിയായ ആതിരയുടെ ചികിത്സക്കാവശ്യമായ മുഴുവന്‍ തുകയും ലഭ്യമായി. നാല്‍പത് ലക്ഷം രൂപ ചിലവ് വേണ്ടി വരുന്ന ഓപ്പറേഷന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്ന് 20 ലക്ഷം രൂപക്ക് ഓപ്പറേഷന്‍ നടത്താമെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ചികിത്സക്കായി അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ആതിരയെ ബുധനാഴ്ച നടത്തുന്ന ചെക്കപ്പിന് ശേഷം ശസ്ത്രക്രിയയുടെ തിയ്യതി അറിയിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ജിവിത പ്രാരാബ്ധത്തിന്റെ നടുവില്‍ അസുഖം തളര്‍ത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആതിരയുടെയും കുടുംബത്തിന്റെയും അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വീട്ടിലെത്തി കാര്യങ്ങള്‍ നേരിട്ടറിഞ്ഞിരുന്നു. ചികിത്സക്കാവശ്യമായ മുഴുവന്‍ തുകയും സുമനസ്സുകളായ പൊതുജനങ്ങളുടെ സഹായത്തോടെയും സര്‍ക്കാര്‍ ഇടപെടലിലൂടെയും ലഭ്യമാക്കുമെന്ന് സ്പീക്കര്‍ കുടുംബത്തിന് ഉറപ്പും നല്‍കിയിരുന്നു. ഇതിനായി മുന്ന് ബാങ്കില്‍ അക്കൗണ്ടും തുടങ്ങിയിരുന്നു. അതിരയുടെ ദുരവസ്ഥ മനസ്സിലാക്കി സഹായമനസ്‌കര്‍
വെറും 25 ദിവസം കൊണ്ട് ബാങ്ക് അക്കൗണ്ടു വഴിയും നേരിട്ടും 70 ലക്ഷത്തോളം രൂപയാണ് നല്‍കിയത്. ആതിരയുടെ ചികിത്സക്കാവശ്യമായ തുക ലഭ്യമായതിനാല്‍ ബാങ്ക് അക്കൗണ്ട്‌സേ്റ്റാപ്പ് ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയക്കുള്ള 20 ലക്ഷവും തുടര്‍ ചികിത്സക്കായുള്ള ചിലവും കഴിച്ച് കിട്ടുന്ന ബാക്കി തുക ഉപയോഗിച്ച് സ്ഥലം വാങ്ങി വീടു നിര്‍മിച്ച് നല്‍കാനുള്ള ശ്രമത്തിലാണന്നും സ്പീക്കര്‍ അറിയിച്ചു. പൊന്നാനി ഈഴുവത്തിരുത്തി ഈശ്വരമംഗലം സ്വദേശിയായ ചാക്കേത്തുവളപ്പില്‍ സത്യന്‍, പ്രിയ ദമ്പതികളുടെ നാലു കുട്ടികളില്‍ രണ്ടാമത്തെ മകളായ ആതിരക്ക് പത്തുവര്‍ഷം മുമ്പ് തന്നെ രക്താര്‍ബുധം കണ്ടെത്തിയിരുന്നു. നാലാം വയസില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് രക്താര്‍ബുധമാണെന്ന് സ്ഥിരീകരിച്ചത്. രണ്ട് സെന്റ് ഭൂമിയില്‍ ഷീറ്റ് കൊണ്ട് മറച്ച വീട്ടില്‍ മക്കളെയും നെഞ്ചോട് ചേര്‍ത്ത് കിടക്കുന്ന സത്യന്റെയും മകള്‍ ആതിരയുടെയും കണ്ണീര് തുടച്ച സ്പീക്കര്‍ക്കും അകമഴിഞ്ഞ് സഹായിച്ച ഉദാരമതികള്‍ക്കും നിറകണ്ണുകളോടെയാണ് ആതിരയും കുടുംബവും നന്ദി പറഞ്ഞത്.

Sharing is caring!