നിപ ഭീതി: റമദാനിലും ഈത്തപ്പഴം വാങ്ങാന്‍ മടിച്ചു മലപ്പുറത്തുകാര്‍

നിപ ഭീതി: റമദാനിലും  ഈത്തപ്പഴം വാങ്ങാന്‍  മടിച്ചു മലപ്പുറത്തുകാര്‍

മഞ്ചേരി: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി പതിനെട്ടോളം പേര്‍ക്ക് നിപ സ്ഥിരീകരിക്കുകയും പതിനഞ്ചോളം പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ നിപ ഭീതി അകലുന്നില്ല. പഴ വിപണിയെ ഇത് സാരമായി ബാധിച്ചു കഴിഞ്ഞു. റംസാന്‍ പകുതിയായിട്ടും ഈത്തപ്പഴവും കാരക്കയും വിപണിയില്‍ തളര്‍ച്ച നേരിടുകയാണ്. ഇഫ്ത്താര്‍ പാര്‍ട്ടികളും സമൂഹ നോമ്പു തുറകളും വ്യാപകമായി നടക്കുന്നുവെങ്കിലും പഴങ്ങളുടെ സാന്നിദ്ധ്യം അപൂര്‍വ്വമായിരിക്കയാണ്. ഈത്തപ്പഴവും കാരക്കരയും നോമ്പ് തുറക്കുന്നതിന് അനിവാര്യമെങ്കിലും നാമമാത്രമായാണ് ഇവ ഉപയോഗിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ റോഡരികിലും കടകള്‍ക്ക് മുന്നിലും പ്രത്യേകം തട്ടുകള്‍ നിരത്തി നടത്തിയിരുന്ന ഈത്തപ്പഴ കച്ചവടങ്ങള്‍ ഇത്തവണ ഗണ്യമായി കുറഞ്ഞു.
മാങ്ങ, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ ചില വിരുതന്മാര്‍ കോഴിയിറച്ചിയുടെ വില കുറക്കാന്‍ തന്ത്രം മെനഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ലെറ്റര്‍പാഡും വ്യാജ സീലും നിര്‍മ്മിച്ചായിരുന്നു പ്രചാരണം. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന 60 ശതമാനം കോഴികളിലും നിപ വൈറസ് കണ്ടെത്തിയതിനാല്‍ കോഴിയിറച്ച് ഉപയോഗിക്കരുതെന്നായിരുന്നു വ്യാജ പ്രചാരണം. എന്നാല്‍ ഇത് അധികൃതരുടെ സമയോചിത ഇടപെടലും കര്‍ശന നടപടികളും പ്രചാരണത്തിന് വേണ്ട ഫലപ്രാപ്തിയുണ്ടായില്ല.
വിപണിയില്‍ വരുന്ന മാങ്ങകളിലേറെയും കാര്‍ബൈഡ് പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചവയാണ് എന്നതിനാല്‍ ജനങ്ങള്‍ക്കേറെയും നാട്ടിലെ മാവില്‍ നിന്ന് വീഴുന്ന നാടന്‍ മാങ്ങകളോടായിരുന്നു പ്രിയം. കിളികള്‍ കൊത്തിയ മാങ്ങകള്‍ പോലും ജനങ്ങള്‍ കഴിച്ചിരുന്നു. എന്നാല്‍ നിപ വൈറസ് പരക്കുന്നതിന് കാരണം വവ്വാലാണെന്ന് കണ്ടെത്തിയതോടെ മാവിന്‍ ചുവട്ടില്‍ വീണു കിടക്കുന്ന മാങ്ങകള്‍ ചീഞ്ഞളിയുന്ന സ്ഥിതിയാണിപ്പോഴുള്ളത്.

Sharing is caring!