അഞ്ചുവയസ്സുകാരിയെ ‘കടിച്ച’ അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ മടിച്ച് പോലീസ്

അഞ്ചുവയസ്സുകാരിയെ ‘കടിച്ച’ അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ മടിച്ച് പോലീസ്

മഞ്ചേരി: ഓട്ടിസം ബാധിതയായ അഞ്ചു വയസ്സുകാരിയെ കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ പരിശീലകനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മടി. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് കാരണമെന്ന് ബന്ധുക്കള്‍. അറസ്റ്റിന് വൈകുന്നപക്ഷം ജില്ലാ കളക്ടറെയും പൊലീസ് മേധാവിയെയും നേരിട്ട് കണ്ട് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. കേസിന്റെ പുരോഗതി സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി ഇന്നലെ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ മാതാവടക്കമുള്ള ബന്ധുക്കള്‍ക്ക് സി ഐയെയോ എസ് ഐയെയോ കാണാനാവാതെ മടങ്ങേണ്ടി വന്നു.
ഇക്കഴിഞ്ഞ മൂന്നിനാണ് കേസിന്നാസ്പദമായ സംഭവം. ഓട്ടിസം ബാധിച്ച അഞ്ചു വയസ്സുകാരിയെ മഞ്ചേരി ബി ആര്‍ സിയിലെ ഓട്ടിസം തെറാപിസ്റ്റ് കരുവാരക്കുണ്ട് കേരള സ്വദേശി ലിനീഷ് (25) കടിച്ചു പരിക്കേല്‍പ്പച്ചുവെന്നാണ് പരാതി. ചികിത്സയുടെ ഭാഗമായി മഞ്ചേരി ബി ആര്‍ സിയില്‍ മാതാവിനൊപ്പം എത്തിയതായിരുന്നു മഞ്ചേരി മുള്ളമ്പാറ സ്വദേശിയായ ബാലിക. ഓട്ടിസം തെറാപ്പി ചെയ്യുന്നതിനിടെ ലിനീഷ് കുഞ്ഞിന്റെ തുടയില്‍ കടിക്കുകയായിരുന്നു. വീട്ടിലെത്തിയ കുഞ്ഞ് മാതാവിന് പരിക്കേറ്റ ഭാഗം കാണിച്ചു കൊടുത്ത#ു. ഉടന്‍ മാതാവ് ടെലിഫോണിലൂടെ ലിനീഷിനോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇയാള്‍ ക്ഷമ ചോദിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ മഞ്ചേരി ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ മോഹനരാജനോട് പരാതിപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ച ബി പി ഒ സംഭവം ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം നാസറിന് റിപ്പോര്‍ട്ടും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലിനീഷിനെ പിരിച്ചു വിടുകയും ചെയ്തിരുന്നു. ബാലികയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മെയ് അഞ്ചിനാണ് പൊലീസ് കേസ്സെടുക്കുന്നത്. എന്നാല്‍ പ്രതി ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ ഏരിയ കമ്മറ്റി അംഗമായതിനാല്‍ പൊലീസിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണുള്ളത്. അഞ്ചു വയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതും രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Sharing is caring!