വ്യാജ രേഖയുണ്ടാക്കി പള്ളി മുതലുകളും സംഭാവനയായി ലഭിച്ച ലക്ഷക്കണക്കിന്‌രൂപയും സ്വന്തം ആവശ്യത്തിനായി ചെലവഴിച്ച കേസില്‍ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തു

വ്യാജ രേഖയുണ്ടാക്കി പള്ളി മുതലുകളും സംഭാവനയായി ലഭിച്ച ലക്ഷക്കണക്കിന്‌രൂപയും  സ്വന്തം ആവശ്യത്തിനായി ചെലവഴിച്ച കേസില്‍ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തു

മഞ്ചേരി: വ്യാജ രേഖയുണ്ടാക്കി പറപ്പൂത്തടം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ മുതലുകള്‍ ദുരുപയോഗം ചെയ്യുകയും സംഭാവനയായി ലഭിച്ച ലക്ഷക്കണക്കിന് രൂപ വകമാറ്റി സ്വന്തം ആവശ്യത്തിനായി ചെലവഴിച്ചുവെന്ന കേസില്‍ ഒളിവിലായിരുന്ന പള്ളിപ്പാട്ടു തൂമ്പന്‍ ഹൈദര്‍ (50), ചോലക്കണ്ടി ഹിദായത്തുള്ള (50) എന്നിവരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികളെ ഇന്നലെ വൈകീട്ട് മൂന്നിന് വീട്ടില്‍ വെച്ചാണ് തിരൂര്‍ എസ് ഐ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ കായല്‍ മഠത്തില്‍ അവറാന്‍കുട്ടിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. 2002 മാര്‍ച്ച് മുതല്‍ 2017 ജൂണ്‍ 22 വരെയുള്ള കാലയളവിലാണ് കേസിന്നാസ്പദമായ സംഭവങ്ങള്‍ നടന്നത്. പള്ളി ഭാരവാഹികളായ പ്രതികള്‍ 15 വര്‍ഷമായി ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറായില്ല. വരവ് ചെലവ് കണക്ക് അവതരിപ്പിച്ചില്ല. പള്ളിയുടെ 12 സെന്റ് ഭൂമി സ്വന്തമായി വളച്ചു കെട്ടാന്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ ഹരജിക്കാരനായ അഹമ്മദ് കുട്ടി ഹാജി കേരള വഖഫ് ബോര്‍ഡില്‍ പരാതിയായി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വഖഫ് ഡിവിഷന്‍ ഓഫീസര്‍ തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിനും ഓഡിറ്റിനായി വ്യാജരേഖയുണ്ടാക്കിയതിനും 2017 ഒക്ടോബര്‍ അഞ്ചിന് പ്രതികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടി ഉണ്ടാകാത്തതിന് തുടര്‍ന്നാണ് അഹമ്മദ്കുട്ടി ഹാജി ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇക്കഴിഞ്ഞ ജനുവരി 22ന് ഉത്തരവിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

Sharing is caring!