കൂട്ടുകാരന്റെ സുഖവിവരംതേടി എ.കെ ആന്റണി മഞ്ചേരിയിലെത്തി

കൂട്ടുകാരന്റെ  സുഖവിവരംതേടി  എ.കെ ആന്റണി  മഞ്ചേരിയിലെത്തി

മഞ്ചേരി: വീട്ടില്‍ വിശ്രമിക്കുന്ന മുന്‍ എ.ഐ.സി.സി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മംഗലം ഗോപിനാഥിനെ കാണാന്‍ മുന്‍കാല സുഹൃത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗം എ കെ ആന്റണി എത്തി. ഇന്നലെ വൈകീട്ട് അഞ്ചര മണിയോടെ മഞ്ചേരി ശാന്തി ഗ്രാമിലെ വസതിയിലെത്തിയ ആന്റണി ഏറെ നേരം ചെലവഴിക്കുകയും നീണ്ട സൗഹൃദത്തിനിടയിലുള്ള സ്മരണകള്‍ പങ്കിടുകയും ചെയ്തു.
1989ല്‍ കെ പി സി സി പ്രസിഡണ്ടായിരിക്കെ ഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമായാണ് ആദ്യമായി ആന്റണി മഞ്ചേരിയിലെ ഗോപിനാഥിന്റെ വീട്ടില്‍ വരുന്നത്. പിന്നീട് 1992ലായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. ബാബരി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് നാട്ടില്‍ കലാപ സാധ്യത മുന്നില്‍കണ്ട് ഇതിനെതിരെ ശാന്തിമന്ത്രവുമായി എത്താനുള്ള ദൗത്യം ഏറ്റെടുത്തായിരുന്നു രണ്ടാമത്തെ വരവ്. ഇക്കാര്യങ്ങള്‍ ഇരുവരും അയവിറക്കിയത് പുതുതലമുറക്ക് നവ്യാനുഭവമായി.
യശശരീരയായ ഇന്ദിരാ ഗാന്ധി മുന്‍കൈയെടുത്താണ് കേരളത്തിലെ എ കോണ്‍ഗ്രസ് ഐ കോണ്‍ഗ്രസില്‍ ലയിക്കുന്നത്. 1982 ഡിസംബര്‍ 13ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ലയന സമ്മേളനത്തിന് എ കെ ആന്റണിയും മംഗലം ഗോപിനാഥുമാണ് നേതൃത്വം നല്‍കിയത്. ആന്റണി കെ എസ് യു പ്രസിഡണ്ടായിരിക്കെ ആരംഭിച്ച സൗഹൃദം നാളിതുവരെ കെടാതെ സൂക്ഷിക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നു. മംഗലം ഗോപിനാഥിന്റെ പൊതു ജീവിതത്തിന് 65 വയസ്സ് തികയുകയാണ്.

Sharing is caring!