വിദ്യാര്‍ത്ഥിയായ മകനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതായി പിതാവ് മലപ്പുറം എസ്.പിക്ക് പരാതി നല്‍കി

വിദ്യാര്‍ത്ഥിയായ മകനെ  പോലീസ് കള്ളക്കേസില്‍  കുടുക്കിയതായി പിതാവ്  മലപ്പുറം എസ്.പിക്ക്  പരാതി നല്‍കി

മലപ്പുറം: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്തതായി പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അരീക്കോട് പൂവത്തിക്കല്‍ തെഞ്ചേരി വെള്ളുവശ്ശേരി അബ്ദുള്ളയാണ് മകന്‍ ജിംഷാദ് (19)നെ അരീക്കോട് പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ 16ലെ അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം. ഇലക്ട്രോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയായ ജിംഷാദ് ഹര്‍ത്താല്‍ വിവരമറിഞ്ഞിരുന്നില്ല. അടുത്തമാസം നടക്കുന്ന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ആവശ്യാര്‍ത്ഥം എടവണ്ണയിലെ സ്റ്റുഡിയോയിലേക്ക് ഫോട്ടോയെടുക്കാന്‍ പോകുകയയായിരുന്നു. പാലോത്ത് ജംങ്ഷനിലെത്തിയപ്പോള്‍ അരീക്കോട് എസ് ഐയുടെ നേതൃത്വത്തില്‍ ജീപ്പിലെത്തിയ പൊലീസ് ജിംഷാദിനെ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. ജിംഷാദിനൊപ്പം അറസ്റ്റിലായ ഏഴു പേരില്‍ ഒരാളെ മാത്രം വിട്ടയക്കുകയും ബാക്കിയുള്ളവരെ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്റ് ചെയ്യുകയുമായിരുന്നു. ഒരാളെ മാത്രം വിട്ടയച്ചത് രാഷ്ട്രീയ സ്വാധീനത്തിലാണെന്ന് അബ്ദുള്ള ആരോപിക്കുന്നു. എട്ടു ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത് ജിംഷാദിന്റെ പഠനം താറുമാറാക്കിയെന്നും ജയിലില്‍ മതിയായ ചികിത്സ ലഭിക്കാത്തത് ആരോഗ്യത്തെ സാരമായി ബാധിച്ചുവന്നും അബ്ദുള്ള ചൂണ്ടിക്കാട്ടി. ബാഗ് തോളിലെടുക്കാന്‍ കഴിയുന്നില്ലെന്നുമാത്രമല്ല ശ്വസനം പോലും സുഗമമായി സാധ്യമാകുന്നില്ല.
ഈ സാഹചര്യത്തില്‍ കള്ളക്കേസില്‍ കുടുക്കി തന്റെ മകന്റെ ആരോഗ്യവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി.

Sharing is caring!