ജാര്‍ഖണ്ഡിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ മുസ്ലിം ലീഗ്‌

ജാര്‍ഖണ്ഡിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ മുസ്ലിം ലീഗ്‌

റാഞ്ചി: ജാര്‍ഖണ്ഡിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. ഒമ്പത് കോര്‍പ്പറേഷനുകളില്‍ രണ്ടിടത്ത് മേയര്‍ സ്ഥാനാര്‍തിയേയും, 19 മുനിസിപ്പാലിറ്റികളില്‍ മൂന്നിടത്ത് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയേയും നിറുത്തിയാണ് പാര്‍ട്ടി ഉത്തരേന്ത്യന്‍ ഭൂമികയില്‍ പടയോട്ടം നടത്തുന്നത്. പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവഹാജിയാണ് പ്രചരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ദളിത്-മുസ്ലിം-പിന്നോക്ക വിഭാഗങ്ങളിലെ ജനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് മുസ്ലിം ലീഗ് ജാര്‍ഖണ്ഡില്‍ മല്‍സരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരഞ്ഞെടുപ്പില്‍ ലീഗ് ഒരുക്കിയ കുടക്കീഴില്‍ ജനവിധി തേടുന്നു.

ജാര്‍ഖണ്ഡിലെ പിന്നോക്ക-മുസ്ലിം-ദളിത് മേഖലകളില്‍ മുസ്ലിം ലീഗ് നടത്തിയ ഇടപെടലുകള്‍ ഫലം കാണുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ജാര്‍ഖണ്ഡില്‍ രണ്ട് കോര്‍പ്പറേഷനുകളില്‍ മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിന് പുറമേ ഒരു ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പാര്‍ട്ടി ലക്ഷ്യം വെക്കുന്നുണ്ട്. ഇതിനു പുറമേ 19 മുനിസിപ്പാലിറ്റികള്‍ ഉള്ളതില്‍ മൂന്ന് ചെയര്‍മാന്‍ സ്ഥാനവും, രണ്ട് വൈസ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി ലക്ഷ്യമിടുന്നു.

ഏപ്രില്‍ 16നാണ് തിരഞ്ഞെടുപ്പ്. ദളിത്-മുസ്ലിം-പിന്നോക്ക വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ മികച്ച ജനമുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷയെന്ന് സി പി ബാവഹാജി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവമായ ഇടപെടലാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ജാര്‍ഖണ്ഡില്‍ നടത്തുന്നത്. ജാര്‍ഖണ്ഡിലെ ആദിവാസി-മുസ്ലിം-ദളിത് വിഭാഗങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ മുസ്ലിം ലീഗിന് സാധിച്ചിട്ടുണ്ടെന്ന് ബാവഹാജി പറഞ്ഞു. അത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing is caring!