ചെറിയമുണ്ടം പറപ്പൂതടം മുസ്‌ലിംമഹല്ല് കമ്മറ്റിയില്‍ വന്‍അഴിമതിയെന്ന് ആക്ഷന്‍കൗണ്‍സില്‍

ചെറിയമുണ്ടം പറപ്പൂതടം  മുസ്‌ലിംമഹല്ല് കമ്മറ്റിയില്‍ വന്‍അഴിമതിയെന്ന്  ആക്ഷന്‍കൗണ്‍സില്‍

തിരൂര്‍: ചെറിയമുണ്ടം പഞ്ചായത്തിലെ പറപ്പൂതടം മുസ്‌ലിം മഹല്ല് കമ്മറ്റിയില്‍ അഴിമതി ആരോപിച്ച് ആക്ഷന്‍കൗണ്‍സില്‍ രംഗത്ത്.
പതിനാറ് വര്‍ഷത്തോളമായി തുടരുന്ന മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെയാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. പതിനഞ്ച് വര്‍ഷമായി മഹല്ലിലെ വരവ്,ചിലവ് കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കുകയോ ജനറല്‍ബോഡി വിളിക്കുകയോ ചെയ്തിട്ടില്ലെന്നും ആക്ഷന്‍കൗണ്‍സില്‍ ആരോപിച്ചു. വഖ്ഫ് ബോര്‍ഡില്‍ ഓഡിറ്റിന് നല്‍കിയതില്‍ 2015-16 വര്‍ഷത്തെ കണക്ക് മാത്രം പരിശോധിച്ചപ്പോള്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും വ്യാജ രേഖയുണ്ടാക്കിയതിനും തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിനും കമ്മിറ്റിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വഖ്ഫ് ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളുണ്ടായില്ലെന്നാണ് ആക്ഷന്‍കൗണ്‍സില്‍ ആരോപിക്കുന്നത്.
നിലവില്‍ മഹല്ല് നിവാസികള്‍ നല്‍കി വരുന്ന മയ്യിത്ത് മറമാടുന്നതിനുള്ള മൂട് കല്ലിന്റെയും മീസാന്‍ കല്ലിന്റെയും ചെലവും താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭക്ഷണമുള്‍പ്പടെയുള്ള ചിലവുകളും കമ്മറ്റിയുടെ ചിലവായിട്ടാണ് സമര്‍പ്പിച്ച രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഓഡിറ്റ് കണക്കനുസരിച്ച് 710,391 രൂപ വരവും 483,767 രൂപ ചിലവും കഴിച്ച് 226624 രൂപ ബാക്കി വരുന്നുണ്ട്. എന്നാല്‍ തൊട്ടടുത്ത 2017 വര്‍ഷത്തെ കണക്ക് നോട്ടീസ് ബോര്‍ഡിലിട്ടപ്പോള്‍ ചിലവിന് പണമില്ലെന്ന് കാണിച്ചിരുന്നു. ഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചുവെന്ന് കമ്മിറ്റി വ്യക്തമാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
നിലവില്‍ കമ്മിറ്റിയിലെ പ്രമുഖര്‍ക്കെതിരെ മഹല്ല് സാമ്പത്തിക തിരിമറിയില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം തിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് നിലവിലുണ്ട്. കണക്കുകള്‍ ആവശ്യപ്പെടുമ്പോഴെല്ലാം അക്രമാസക്തരായി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും അക്രമിക്കുകയും ചെയ്യുന്ന സമീപനമാണ് കമ്മിറ്റി സ്വീകരിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ വെച്ച് നടന്ന അക്രമം. പണം പിരിച്ചുകൊണ്ടിരുന്ന കമ്മിറ്റി അംഗങ്ങളോട് കണക്കാവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചോദിച്ചവരെ ക്രൂരമായി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കമ്മിറ്റി അനുകൂലികളുടെ ആക്രമണത്തില്‍ കെ.പി.ഉമ്മര്‍കുട്ടി, കുടലില്‍ ബീരാന്‍ തുടങ്ങിയവര്‍ക്ക് പരിക്കേ്റ്റിരുന്നു. തിരൂര്‍ എസ് ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തിയാണ് അക്രമികളെ ശാന്തരാക്കിയത്. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറപ്പൂതടം മഹല്ല് കമ്മിറ്റിക്കെതിരെയുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ നീക്കങ്ങള്‍ സംഘടനാ വിയോചിപ്പായും എ.പി വിഭാഗം സുന്നികളാണ് ഇതിനു പിന്നിലെന്നും വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ മഹല്ലിലെ എല്ലാ വിഭാഗം ജനങ്ങളും ആക്ഷന്‍ കൗണ്‍സിലിനെ പിന്തുണക്കുന്നുണ്ടെന്നും ഭാരവാഹികളായ പി.ടി.മുഹമ്മദ് കുട്ടി, ഉമ്മര്‍കുട്ടി കുറ്റിപ്പുലാന്‍, യാറത്തിങ്ങല്‍ കുഞ്ഞാലന്‍ ഹാജി, എം.പി.സൈതലവി എന്നിവര്‍ പറഞ്ഞു.

Sharing is caring!