അരിപ്ര വളവ് നിവര്‍ത്താന്‍ നടപടി വേണമെന്ന് മഞ്ഞളാംകുഴി അലി

അരിപ്ര വളവ്  നിവര്‍ത്താന്‍  നടപടി വേണമെന്ന്  മഞ്ഞളാംകുഴി അലി

പെരിന്തല്‍മണ്ണ: അശാസ്ത്രീയ റോഡ് നിര്‍മാണം എത്രത്തോളം അപകടങ്ങള്‍ ഉണ്ടാക്കുമെന്നതിന്റെ തെളിവാണ് കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ അരിപ്ര വളവെന്ന് നിയമസഭയില്‍ മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്‍. കഴിഞ്ഞ 18ന് ഇവിടെ കഞ്ചിക്കോട് ഗ്ലാസ് പ്ലാന്റിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കര്‍ മറിഞ്ഞത് പ്രദേശത്ത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. യഥാസമയം രക്ഷാ പ്രവര്‍ത്തനം നടത്താനായതിനാലാണ് വലിയ ദുരന്തം വഴിമാറിയത്. ആളുകള്‍ മരണപ്പെട്ടതടക്കം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാല് വന്‍ അപകടങ്ങളാണ് ഇവിടെ നടന്നത്. പരിചയമില്ലാത്ത വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെടുന്നത്. എസ് ആകൃതിയിലുള്ള വളവും ഇറക്കവുമാണ് ഇവിടെ അപകടമുണ്ടാക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്ന വട്ടപ്പാറ വളവിന്‍െ സഹോദരനാണ് അരിപ്ര വളവ്. വളവ് നിവര്‍ത്തി അപകട സാധ്യത ഇല്ലാതാക്കുന്നതിന് അനുകൂലമായ ഭൂമി ശാസ്ത്രപരമായ സാഹചര്യമാണ് ഇവിടെ ഉള്ളത്. ആയത് കൊണ്ട് വളവ് നിവര്‍ത്തി റോഡ് പുനര്‍ നിര്‍മാണം നടത്തുന്നതിന് നടപടി സ്വീകരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് സുരക്ഷാ ഓഡിറ്റിംങ് റിപ്പോര്‍ട്ടില്‍ ദേശീയ പാത 966ലെ അരിപ്ര വളവും പഠന വിദേയമാക്കിയിട്ടുണ്ടെന്നും ഇതിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അപകടങ്ങള്‍ കുറക്കാന്‍ ഭൂമി ഏറ്റെടുത്ത് വളവ് നിവര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മറുപടി നല്‍കി.

Sharing is caring!