ദേശീയപാത സര്‍വെ; ഇരകളുടെ സംഗമം ഇന്ന് രണ്ടത്താണിയില്‍

ദേശീയപാത സര്‍വെ; ഇരകളുടെ സംഗമം  ഇന്ന് രണ്ടത്താണിയില്‍

മലപ്പുറം: ദേശീയ ബി.ഒ.ടി ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതിന് വേണ്ടി 45 മീറ്റര്‍ സ്ഥലമെടുപ്പ് സര്‍വ്വെ നടത്തുന്നതിനെതിരെ ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥലവും കിടപ്പാടവും കെട്ടിടങ്ങളും തൊഴിലും നഷ്ടപ്പെടുന്ന ഇരകളുടെ പ്രതിഷേധ സംഗമം ഇന്ന് വൈകുന്നേരം നാലുമണിക്ക് രണ്ടത്താണി വ്യാപാര ഭവന്‍ പരിസരത്ത് നടക്കുമെന്ന് ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം അറിയിച്ചു.

മലപ്പുറം ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും എംപിമാരുടേയും വീടുകളിലേക്ക് ദേശീയപാത ഇരകളുടെ മാര്‍ച്ചു നടത്തുമെന്നു
ദേശീയപാത സംരക്ഷണ സമിതി അധികൃതര്‍ കഴിഞ്ഞ ദിവവസം പറഞ്ഞിരുന്നു. കുറ്റിപ്പുറത്ത് 3 ജില്ലകളില്‍ നിന്നും വന്‍ പൊലീസ് വ്യൂഹത്തെ ഇറക്കി കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുന്ന ഇരകളെ മര്‍ദ്ദിച്ചൊതുക്കി 45 മീറ്റര്‍ ടോള്‍ റോഡിന് സ്ഥലമെടുപ്പ് സര്‍വെ ആരംഭിച്ച സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി കുറ്റപ്പെടുത്തി.

ജില്ലയില്‍ 1500 ലേറെ കുടുംബങ്ങളെ കുടിയിറക്കി വിടുന്ന സര്‍വ്വെ നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ഒ.ടി മാഫിയയുടെ ദല്ലാള്‍മാരായി അധപതിച്ചിരിക്കുകയാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം കുറ്റപ്പെടുത്തി.

ജനങ്ങളുടെ കിടപ്പാടം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ദേശീയപാത സ്വകാര്യവല്‍ക്കരിക്കുവാന്‍ വേണ്ടി ജനങ്ങളെ കുടിയിറക്കി വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേശിയ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ: ആസാദ് പറഞ്ഞു.പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കിയതിനു ശേഷം സര്‍വെ നടത്തുകയെന്ന ഇരകളുടെ ന്യായമായ ആവശ്യം പോലും നേടിക്കൊടുക്കുവാന്‍ സാധിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാപ്പ് പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharing is caring!