ഇടത് സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ ഇരയാണ് അക്ബര്‍ യൂത്ത് ലീഗ്

ഇടത് സര്‍ക്കാര്‍  നടത്തുന്ന ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ  ഇരയാണ്  അക്ബര്‍ യൂത്ത് ലീഗ്

മലപ്പുറം : മത പ്രബോധകര്‍ക്കെതിരെ അന്യായമായി കേസെടുത്ത് മുസ്ലിംകള്‍ക്കിടയില്‍ അരക്ഷിത ബോധം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആപത്കരമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ഇടത് സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ ഇരയാണ് എം.എം അക്ബര്‍. വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുകയും മുസ്ലിംകള്‍ക്കെതിരെയാണെങ്കില്‍ നിസ്സാരമായ പ്രശ്നങ്ങളില്‍ പോലും ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്ത് തുറുങ്കിലടക്കുകയും ചെയ്യുന്നത് സംഘ്പരിവാരിനെ പ്രീണിപ്പിക്കുന്നതിനാണ്. ഫാസിസത്തിന് ചുവടൊപ്പിച്ച് മാര്‍ക്സിസം വഴി നടക്കുമ്പോള്‍ സമുദായം ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മതേതതര ചേരിയില്‍ നിലയുറപ്പിക്കുന്നവരെ പോലും സര്‍ക്കാരിന്റെ ഇരട്ട നീതി മൂലം തീവ്രവാദത്തിന്റെ ആലയിലെത്തിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂയെന്നും ഒരു കൈ കൊണ്ട് അടിക്കുകയും മറുകൈ കൊണ്ട് തലോടുകയും ചെയ്യുന്ന കപട നാടകങ്ങളില്‍ നിന്ന് ഇടത്പക്ഷത്തെ മുസ്ലിം നേതാക്കള്‍ പിന്‍മാറണമെന്നും യോഗം തുടര്‍ന്നു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ സി.പി.ഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തോട് സി.പി.ഐക്കുള്ള എതിര്‍പ്പ് ആത്മാര്‍ത്ഥമാണെങ്കില്‍ വാചക കസര്‍ത്തുകള്‍ നിര്‍ത്തി കൊലപാതകികളെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയതായി പ്രസ്താവനയിറക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, പി.ജി. മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്റഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.

Sharing is caring!