ജീവിച്ചിരിപ്പുള്ള മഞ്ചേരിയിലെ 70വയസ്സുകാരി രേഖയില്‍മരണപ്പെട്ടു

ജീവിച്ചിരിപ്പുള്ള  മഞ്ചേരിയിലെ 70വയസ്സുകാരി  രേഖയില്‍മരണപ്പെട്ടു

മലപ്പുറം: ജീവിച്ചിരിപ്പുള്ള മഞ്ചേരി സ്വദേശിനിയായ 70വയസ്സുകാരി മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ലിഭിച്ചിരുന്ന വിധവാ പെന്‍ഷന്‍ മുടങ്ങി. മഞ്ചേരി നഗരസഭാ പരിധിയിലെ പയ്യാനാട് പാനാളില്‍ കാളിയെന്ന വൃദ്ധയുടെ പെന്‍ഷനാണ് വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞ് വെച്ചിരിക്കുന്നത്.
കോവിലകം റോഡിലെ പുളിക്കല്‍ കണ്ടി കോളനിയിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചിരുന്നത്. 1977മുതല്‍ പെന്‍ഷന്‍ ലഭിച്ചിരുന്ന കാളി 2011ല്‍ സഹോദരന്റെ വീടായ പയ്യനാട്ടേക്ക് താമസം മാറ്റുകയും പുതിയ വിലാസത്തില്‍ പെന്‍ഷന്‍ വാങ്ങുകയും ചെയിതിരുന്നതാണ്. പിന്നീട് സഹോദരിക്കൊപ്പം പന്തല്ലൂരിലേക്ക് താമസം മാറുകയും പയ്യാനാട്ടേക്ക് പെന്‍ഷനുമായി എത്തിയ ആള്‍ ഇവരെ കാണാതിരുന്നതോടെ മരിച്ചതായി നഗരസഭക്ക് തെറ്റായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. മക്കളോ മറ്റ് വരുമാന മാര്‍ഗമോ ഇല്ലാത്തതിനാല്‍ ഇവര്‍ പെന്‍ഷന്‍ പുനസ്ഥാപിച്ച് കിട്ടുന്നതിനായി നഗരസഭയില്‍ അപേക്ഷ നല്‍കുകയും പെന്‍ഷന്‍ അദാലത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു.
നഗരസഭാ സെക്രട്ടറി പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. നഗരസഭയില്‍ നടത്തിയ അന്വേഷണത്തില്‍ കാളി ഇതുവരെ വാങ്ങിയിരുന്നത് മറ്റൊരു സ്ത്രീക്കുള്ള പെന്‍ഷനാണെന്നും ഇതിന് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന ഭീഷണിയുമാണ് മറുപടിയായി ലഭിച്ചത്. പിന്നീട് 2017ഒക്‌ടോബര്‍ 20ന് പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാനെ സമീപിച്ചതിനെ തുടര്‍ന്ന് 30ദിവസത്തിനകം പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് മഞ്ചേരി നഗരസഭയോട് ഉത്തരവിട്ടു. ഈ ഉത്തരവുണ്ടായതോടെ വീണ്ടും നഗരസഭയെ സമീപിച്ചെങ്കിലും പഴയ നിലപാട് തന്നെയാണ് അധികൃതര്‍ ആവര്‍ത്തിച്ചത്. കാളി എന്ന ഇവര്‍ മഞ്ചേരി നഗരസഭാ പരിധിയില്‍ ജീവിച്ചിട്ടേ ഇല്ല എന്നാണ് നഗരസഭ ഇപ്പോഴും പറയുന്നത്. നഗരസഭയുടെ പെന്‍ഷന്‍ ലിസ്റ്റില്‍ മരിച്ചുവെന്ന രേഖപ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് ഇനി പെന്‍ഷന് അപേക്ഷിക്കാന്‍ സാധിക്കുകയുമില്ല. നെല്ലിക്കുത്തുള്ള സഹോദരന്റെ വീട്ടില്‍ വാര്‍ധക്യ സഹചമായ രോഗങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കിയാല്‍ മരുന്നിനുള്ള പണമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാളി. 2016 ജൂണ്‍ വരെ പെന്‍ഷന്‍ വാങ്ങിയിരുന്നതായും കാളി എന്ന് പേരിലുള്ള മറ്റാരെങ്കിലുമാകും മരിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.

Sharing is caring!