ദുരന്തം നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കി ദുരന്തനിവാരണ അതോറിറ്റി

ദുരന്തം നേരിടാന്‍  വിദ്യാര്‍ഥികളെ  പ്രാപ്തരാക്കി  ദുരന്തനിവാരണ  അതോറിറ്റി

മലപ്പുറം: മലപ്പുറം ബോയ്‌സ് സ്‌കൂളില്‍ വന്‍ദുരന്തമെന്ന വാര്‍ത്ത. ഇന്ന് വൈകുന്നേതം 3.30.നാണ് സംഭവം. ബോയസ്് ഹയര്‍ സെക്കന്റി ബോയ്‌സ് സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ നിന്ന് പുക ഉയരുന്നു. ഒരു വിഭാഗം കുട്ടികള്‍ അധ്യാപകരെ വിവരമറിയിക്കാന്‍ പുറത്തേക്കോടുന്നു. മറ്റൊരു കൂട്ടര്‍ തീയണക്കാന്‍ ശ്രമിക്കുന്നു. സ്‌കൂള്‍ അധികൃതര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുന്നു. അപ്പോഴേക്കും സ്‌കൂള്‍ മുറ്റത്ത് തീ പടര്‍ന്നുകഴിഞ്ഞിരുന്നു.
സ്‌കൂളില്‍ തീപിടിത്തമുണ്ടായാല്‍ എങ്ങനെ നേരിടണം എന്ന പാഠം കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു ഇന്നലെ ദുരന്തനിവാരണ അതോറിറ്റിയും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും.
എല്ലാം നേരത്തേ പറഞ്ഞുറപ്പിച്ചതായിരുന്നുവെങ്കിലും കുട്ടികള്‍ ഗൗരവത്തോടെയാണ് സാഹചര്യങ്ങളെ നേരിട്ടത്. മിനുട്ടുകള്‍ക്കകം ഫയര്‍ഫോഴ്‌സിന്റെ ഒരു യൂനിറ്റ് സയറന്‍ മുഴക്കി സ്‌കൂളിലേക്ക്. ആളുന്ന തീയിലേക്ക് ഫയര്‍ എന്‍ട്രി സ്യൂട്ടിട്ട രക്ഷാപ്രവര്‍ത്തകന്‍ പ്രവേശിക്കുന്നു. പൊള്ളലേറ്റ കുട്ടിയെ (ഡമ്മി) വാരിയെടുത്ത് പുറത്തേക്ക്. അപ്പോഴേക്കും പ്രഥമ ശുശ്രൂഷക്കായി താല്‍ക്കാലികമായി തയ്യാറാക്കിയ ടെന്റിനുള്ളില്‍ മെഡിക്കല്‍ സംഘം സര്‍വ സജ്ജരായി നില്‍പ്പുണ്ടായിരുന്നു. ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ വെള്ളം പമ്പ് ചെയ്ത് തീ അണക്കുന്ന ജോലി തുടര്‍ന്നു. അഗ്നിശമനസേനയുടെയും ആരോഗ്യവകുപ്പിന്റേയും മൂന്ന് ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. മോക് ഡ്രില്ലാണെന്നറിയാതെ പരിഭ്രാന്തരായ ഒരു കൂട്ടം പരിസരവാസികള്‍ അപ്പോഴേക്കും സ്‌കൂള്‍ പരിസരത്ത് എത്തിക്കഴിഞ്ഞിരുന്നു.
ഹയര്‍ സെക്കന്ററി ബ്ലോക്കില്‍ കുടുങ്ങിയ കുട്ടികളെ ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ നേതൃത്വത്തില്‍ വടം കെട്ടി പുറത്തെത്തിച്ചു. അതി സാഹസികമായ പ്രകടനങ്ങളാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സി. ബാബുരാജന്റേയും അസി. സ്റ്റേഷന്‍ ഓഫീസര്‍ പി. പ്രദീപിന്റേയും നേതൃത്വത്തില്‍ നടന്നത്.
ദുരന്തങ്ങളുണ്ടായാല്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് മോക് ഡ്രില്ലിനുശേഷം ഡപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍ വിദ്യാര്‍ഥികളോട് വിവരിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.വി പ്രകാശ്, ഡോ. ജാസ്മിന്‍, ഡോ. മുഹമ്മദ് അര്‍ഷാദ് എന്നിവരാണ് മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഏകോപനം നിര്‍വഹിക്കാന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി ബീനയുമുണ്ടായിരുന്നു.

Sharing is caring!