സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കാന്‍ ചിലര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് കാന്തപുരത്തിന്റെ മകന്‍

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കാന്‍ ചിലര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് കാന്തപുരത്തിന്റെ മകന്‍

കോഴിക്കോട്: സുന്നി സംഘടനകളുടെ ഐക്യത്തിന് തുരങ്കം വക്കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവര്‍ത്തനം നടക്കുന്നതായി കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരുടെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരി. ഇരുവിഭാഗത്തിലെയും നേതാക്കളുടെ പേരില്‍ വ്യാജ വാര്‍ത്തകളും പ്രസ്താവനകളും പ്രചരിപ്പിക്കുന്നുണ്ട്. ഐക്യം ആഗ്രഹിക്കുന്നവര്‍ അവധാനതയോടെ കാര്യങ്ങളെ സമീപിക്കണമെന്നും വ്യാജ വാര്‍ത്തയുടെ പ്രചാരകരാവരുതെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുന്നി ഐക്യം കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണിന്ന്. ഇരു വിഭാഗം സുന്നികളിലെയും മഹാഭൂരിപക്ഷം വിശ്വാസികളും മറ്റു സുന്നി സംഘടനകളും ഐക്യം പുലരാനായി അതിയായി ആശിക്കുന്നു.അതിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തികയും ചെയ്തുകൊണ്ടിരിക്കുന്നു. ഇരുവിഭാഗം സമസ്തകളും ഐക്യത്തിന് മുന്‍കൈയെടുത്ത് പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുകയുമാണ് .ഇത്തരത്തില്‍ വളരെ സ്വാഗതാര്‍ഹമായ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും അതിന്റെ നല്ല റിസള്‍ട്ടുകള്‍ നാം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഈ സമയത്ത് സുന്നി ഐക്യത്തിന് തുരങ്കം വെക്കാന്‍ ആഗ്രഹിക്കുന്ന ബിദഈ കക്ഷികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇരുവിഭാഗത്തിലെയും നേതാക്കളുടെ പേരില്‍ അവര്‍ വ്യാജ ന്യൂസുകളും പ്രസ്താവനകളും സൃഷ്ടിച്ചു നിരന്തരം പ്രചരിപ്പിക്കുന്നു. അതിനാല്‍, സുന്നി ഐക്യം ആഗ്രഹിക്കുന്ന സഹോദരന്മാരും പ്രവര്‍ത്തകരും അവധാനതയോടെ കാര്യങ്ങളെ സമീപിക്കേണ്ട സന്ദര്‍പമാണിത്. അനാവശ്യ ഇടപെടലുകള്‍ ഉണ്ടാവുന്നത് ഗുണം ചെയ്യുന്നത് ഐക്യവിരോധികള്‍ക്കാകും. സുന്നി പ്രസ്ഥാനത്തിന്റെയും കാന്തപുരം ഉസ്താദിന്റെയും ഈ വിഷയത്തിലുള്ള പ്രസ്താവനകളും നിലപാടുകളും കഴിഞ്ഞ ദിവസം സുന്നികളുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പുറത്തുവന്നതാണ്. ഇനിയുള്ള വാര്‍ത്തകളും വിശദീകരണങ്ങളും ഓരോ സമയത്തും സിറാജ് ദിനപത്രത്തിലൂടെയും ഇസ്‌ലാമിക് മീഡിയ മിഷനിലൂടെയും ഉസ്താദിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും അറിയിക്കും. മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളുടെ പ്രചാരകരാവാതിരിക്കാന്‍ നാം ശ്രദ്ധിക്കുക. അല്ലാഹു സുന്നികള്‍ക്കിടയില്‍ വേഗത്തില്‍ ഐക്യം സാധ്യമാക്കിത്തരട്ടെ.

Sharing is caring!