‘ ഇഎംഎസ് പള്ളി ‘ സന്ദര്‍ശിച്ച് എംഎ ബേബി

‘ ഇഎംഎസ് പള്ളി ‘ സന്ദര്‍ശിച്ച് എംഎ ബേബി

പുലാമന്തോള്‍: ഇഎംഎസ് പള്ളി എന്ന പേരിലറിയപ്പെടുന്ന പുലാമന്തോള്‍ പള്ളി എംഎ ബേബി സന്ദര്‍ശിച്ചു. മലബാര്‍ കലാപത്തിന് ശേഷം പള്ളി നിര്‍മിക്കുന്നതിനുണ്ടായിരുന്ന നിയമതടസ്സം എടുത്തു മാറ്റി പുലാമന്തോള്‍ പള്ളി പുനര്‍നിര്‍മാണത്തിന് അനുമതി നല്‍കിയത് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ്ആയിരുന്നു. അങ്ങനെയാണ് പുലാമന്തോള്‍ പള്ളിക്ക് ഇഎംഎസ് പള്ളി പേര് ലഭിച്ചത്‌

1957ല്‍ മുഖ്യമന്ത്രിയായിരിക്കെ പുലാമന്തോള്‍ ഹൈസ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയപ്പോഴാണ് തൊട്ടടുത്ത ജുമാ അത്ത് പള്ളിയുടെ ദുരവസ്ഥ ഇ എം എസ് അറിഞ്ഞത്. പള്ളി പുതുക്കിപ്പണിയാന്‍ സഹായിക്കണമെന്നായിരുന്നു വിശ്വാസികളുടെയും പാര്‍ടിക്കാരുടെയും ആവശ്യം. മലബാര്‍ കലാപത്തിനുശേഷം മുസ്ലിങ്ങളെ വേട്ടയാടി ബ്രിട്ടീഷുകാര്‍ പള്ളി പണിയാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ നിയമമായിരുന്നു തടസ്സം. ഓട് പൊട്ടിയാല്‍ മാറ്റിയിടാന്‍പോലും കലക്ടറുടെ അനുമതി വേണമായിരുന്നു. പ്രശ്‌നം മനസ്സിലാക്കിയ ഇ എം എസ് പള്ളി പുതുക്കിപ്പണിയാന്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു.

അപേക്ഷയില്‍ ബ്രിട്ടീഷ് കരിനിയമം കമ്യൂണിസ്റ്റ് മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്ന് റദ്ദാക്കി. ആഹ്ലാദഭരിതരായ വിശ്വാസികള്‍ പള്ളിക്ക് തറക്കല്ലിടാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. അപൂര്‍വ ചരിത്രസ്മരണകള്‍ എം എ ബേബിയോട് പള്ളിക്കമ്മിറ്റി വൈസ് പ്രസിഡന്റുകൂടിയായ ഉണ്ണീന്‍കുട്ടിയും എം കുട്ടിശങ്കരനും വിശദീകരിച്ചു.

മതനിരപേക്ഷ കേരളം ആവര്‍ത്തിച്ചുകേള്‍ക്കേണ്ട സൗഹാര്‍ദത്തിന്റെ സന്ദേശമാണിതെന്ന് ബേബി ഓര്‍മിപ്പിച്ചു. പള്ളിക്ക് ഇ എം എസ് ഇട്ട തറക്കല്ല് വീണ്ടെടുക്കണമെന്നും പറഞ്ഞു. പുലാമന്തോള്‍ ഹൈസ്‌കൂളും സന്ദര്‍ശിച്ചു. രക്തസാക്ഷി സെയ്താലിയുടെ സഹോദരന്‍ കെ അബ്ദുറഹ്മാനെ കണ്ടപ്പോള്‍ അടിയന്തരാവസ്ഥയുടെ നാളുകളിലേക്കും സംസാരം നീണ്ടു.

ഇഎംഎസ്‌ന്റെ ജന്മ ഗ്രഹമായ ഏലം കുളം മനയും അദ്ദേഹം സന്ദര്‍ശിച്ചു. ഏലംകുളം മനയില്‍ ഇ എം എസിന്റെ ജ്യേഷ്ഠന്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെ മക്കളായ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും നാരായണന്‍ നമ്പൂതിരിപ്പാടും ബേബിയെ വരവേറ്റു. കുടുംബവിശേഷങ്ങളിലേക്ക് കടന്നപ്പോള്‍ ഇ എം എസിന്റെ മരുമകന്‍ സി കെ ഗുപ്തനും സഹോദരന്‍ സി കെ ഗോപിയുമായുള്ള ആത്മബന്ധം ബേബി ഓര്‍ത്തെടുത്തു. കൊല്ലത്ത് എസ്എഫ്‌ഐ ഭാരവാഹികളായി ഒരുമിച്ച് പ്രവര്‍ത്തിച്ചതും സൂചിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി എച്ച് ആഷിഖ്, എന്‍ പി ഉണ്ണികൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Sharing is caring!