ഭരണഘടനയില്‍ കൈവച്ചാല്‍ പ്രതികരിക്കുമെന്ന് സമസ്ത ശരീഅത്ത് സമ്മേളനം

ഭരണഘടനയില്‍ കൈവച്ചാല്‍  പ്രതികരിക്കുമെന്ന് സമസ്ത ശരീഅത്ത് സമ്മേളനം

ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശമായ വിശ്വാസാചാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കും ജുഡിഷ്യറിക്കും ബാധ്യതയുണ്ടെന്ന് കോഴിക്കോട്ട് നടന്ന സമസ്ത ശരീഅത്ത് സമ്മേളനം ആവശ്യപ്പെട്ടു. മുത്വലാഖിനെ മറപിടിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി മൗലികാവകാശങ്ങളിലുള്ള ഇടപെടലാണ്.
ബി.ജെ.പി സര്‍ക്കാരിന്റെ ബോധപൂര്‍വമായ ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ മതേതര ഭാരതത്തിന് ബാധ്യതയുണ്ടെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുത്വലാഖ് നിരോധനം ഏകസിവില്‍ കോഡിലേക്കുള്ള കാല്‍വയ്പ്പാണെന്നും ചില ഒളിഅജന്‍ഡകളാണ് ഇതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുത്വലാഖ് നിരോധനത്തിലൂടെ ഇസ്‌ലാമിനെതിരേയുള്ള നിരോധനങ്ങള്‍ അവസാനിക്കുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ഭരണഘടനയെ ഉള്‍ക്കൊള്ളാനും അനുസരിക്കാനുമാണ് സമസ്ത പറഞ്ഞിട്ടുള്ളത്. എന്നാല്‍, ആരെങ്കിലും ഭരണഘടനയില്‍ കൈവച്ചാല്‍ അതിനെതിരേ പ്രതികരിക്കാന്‍ സമസ്ത മുന്നോട്ടുവരും.

ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ മുസ്‌ലിം സംഘടനകളും ഇതിനെതിരേ ശക്തമായി രംഗത്തിറങ്ങണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മുത്വലാഖ് വിഷയത്തില്‍ സുപ്രിംകോടതിക്കും സംശയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1,400 വര്‍ഷങ്ങളായി തുടരുന്ന ഈ നിയമം തള്ളിപ്പറയാന്‍ ആര്‍ക്കും സാധിക്കില്ല.

മുസ്‌ലിം പണ്ഡിതന്‍മാരെയും നിയമ പണ്ഡിതരെയും ഉള്‍ക്കൊള്ളിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ വിവാഹം വിവാഹ മോചനം, പ്രബോധനത്തിന്റ അതിര്, ശരീഅത്തും ഭരണഘടനയും, ശരീഅത്ത് വിശ്വാസിയുടെ ബാധ്യത എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.

ഉമര്‍ഫൈസി മുക്കം, വില്ല്യാപ്പിള്ളി ഇബ്‌റാഹീം മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി ബമ്പ്രാണ, കെ.എ റഹ്മാന്‍ ഫൈസി, പിണങ്ങോട് അബൂബക്കര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍ സംസാരിച്ചു. നാസര്‍ഫൈസി കൂടത്തായി സ്വാഗതവും മലയമ്മ അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു.

ഈ നമ്പറില്‍ വിളിച്ചുകൊടുക്കൂ, ആ മേഖലയിലെ ന്യൂസ് റഹ്മത്ത് അരീക്കോടാണ് നോക്കുന്നത്,

Sharing is caring!