ഓണംബംബര്‍ 10കോടി പരപ്പനങ്ങാടിയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക്

ഓണംബംബര്‍ 10കോടി പരപ്പനങ്ങാടിയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറിയടെ ഓണം ബംമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ മലപ്പുറം ജില്ലയിലെ ഭാഗ്യവാനെ കണ്ടെത്തി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശിയും പിക്കപ്പ് വാന്‍ ഡ്രൈവറുമായ മുസ്തഫക്കാണു ഓണംബംബര്‍ 10കോടിരൂപ അടിച്ചത്. ബംബറടിച്ച ടിക്കറ്റ് ഇന്ന് ഉച്ചയോടെ ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ബ്രാഞ്ചില്‍ അഭിഭാഷകന്‍ മുഖേന കൈമാറി.
പിക്കപ്പ് വാന്‍ ഡ്രൈവറായ മുസ്തഫ ഏറെ നാളായി സ്ഥിരമായ ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും സമ്മാനങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ബംബര്‍ അടിച്ചപ്പോള്‍ ആദ്യം വിശ്വാസം വന്നില്ല. പ്രവാസിയായിരുന്ന മുസ്തഫ നാലു വര്‍ഷം മുമ്പാണു നാട്ടില്‍ തിരിച്ചെത്തി പിക്കപ്പ്‌വാന്‍ വാങ്ങിയത്. ഡ്രൈവര്‍പണിയില്‍ നിന്നും കാര്യമായ വരുമാനമൊന്നും ലഭിക്കാത്ത പ്രതിസഹ കഴിയുന്നതിനിടെയാണു ഭാഗ്യം കടാക്ഷിച്ചത്.

കേരള സംസ്ഥാന ഭാഗ്യക്കുറി ഓണം ബമ്പര്‍ ഒന്നാം സമ്മാനം 10 കോടി മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണെന്ന വിവരം ഇന്നലെ ഉച്ചയോഴട തന്നെ അറിഞ്ഞിരുന്നെങ്കിലും മാധ്യമങ്ങള്‍ അടക്കം ജേതാവിനെ തെരഞ്ഞു നടന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
ടിക്കറ്റ് നമ്പര്‍ എ.ജെ 442876 ആണ് ഒന്നാം സമ്മാനമായി 10കോടി രൂപ ലഭിച്ചത്. അതേ സമയം എം.എസ്.പിയിലെ ഒരു പോലീസുകാരനാണെന്നും ഒഴൂരിലെ ഒരു വ്യക്തിയാണെന്നും അതല്ല വൈലത്തൂര്‍കാരനാണെന്നും വരെയുള്ള വിവിധ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഇന്നലെ മുതല്‍ പ്രചരിച്ചിരുന്നു. ടിക്കറ്റ് തിരൂരിലെ ഏജന്റ്സി മുഖേനയാണു വിതരണത്തിനെത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു.

അ േസമയം സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ ഒഴൂര്‍ സ്വദേശിയെ കോടിപതിയാക്കി. ഓണം ബമ്പര്‍ നേടിയത് ഒഴൂര്‍ സ്വദേശിയായ കോങ്ങോടി സോമനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.സുഹൃത്തുക്കളുടെ തമാശയുടെ ഭാഗമായാണ് സോമന്‍ അല്പ സമയം കോടിപതിയായത്.

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വാങ്ങിക്കാത്ത തനിക്ക് സമ്മാനമടിച്ചുവെന്ന പ്രചാരണം തീര്‍ത്തും വ്യാജമെന്ന് സോമന്‍ ദേശാഭിമാനിയോട് പറഞ്ഞു. അതേ സമയം തന്റെ ഇന്‍ഡസ്ട്രിയല്‍ കടയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന് 500 രൂപ ലഭിച്ചിട്ടുണ്ടെന്നും, ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും സമ്മാനമടിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

വ്യാജവാര്‍ത്ത പരന്നതോടെ സോമന്റെ ഫോണിലേക്ക് നിലക്കാതെ കോളുകള്‍ വന്നതിനെ തുടര്‍ന് ഫോണ്‍ ഓഫ് ചെയ്യേണ്ടി വന്നെന്നും, വ്യാജ പ്രചാരണം കാരണം ഏറെ പ്രയാസപ്പെട്ടതായും സോമന്‍ പറഞ്ഞു.

Sharing is caring!