വൈകി എത്തുന്ന വികസനം വികസന നിഷേധം: മന്ത്രി കെ.ടി.ജലീല്‍

വൈകി എത്തുന്ന വികസനം  വികസന നിഷേധം: മന്ത്രി കെ.ടി.ജലീല്‍

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന കാലതാമസം വികസനം നാടിന് നിഷേധിക്കപ്പെടുന്നതിന് തുല്ല്യമാണെന്ന് തദ്ദേശസ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു . റഷ്യന്‍ ഫെഡറേഷനിലെ ബാഷ് കോര്‍ട്ടാസ്താന്റെ തലസ്ഥാനമായ ഉഫ സിററിയില്‍ ചേര്‍ന്ന ബ്രിക്‌സ് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . കാലങ്ങളായി പല കാരണങ്ങള്‍ കൊണ്ടും അവഗണിക്കപ്പെട്ട പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും പുരോഗതിയാണ് അധികാര വികേന്ദ്രീകരണം കൊണ്ട് അര്‍ത്ഥമാക്കുന്നത് . എവിടെയോ ഇരുന്ന് ഏതാനും പേര്‍ തീരുമാനങ്ങളെടുത്ത് നടപ്പാക്കുമ്പോഴല്ല ഓരോ ദേശത്തെയും ജനങ്ങള്‍ അവരവരുടെ മേഖലകളില്‍ എന്തൊക്കെ പുരോഗമന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കുമ്പോഴാണ് ഗ്രാമ സ്വരാജ് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയെന്ന മഹാത്മാഗാന്ധിയുടെ നിരീക്ഷണം ലോകം നിലനില്‍ക്കുന്നേട്ടത്തോളം പ്രസക്തമാണെന്നും ജലീല്‍ പറഞ്ഞു .

‘ പശ്ചാതല വികസനത്തില്‍ പൗരന്‍മാരുടെ ഇടപെടല്‍ ‘ എന്ന വിഷയത്തെ അധികരിച്ചായിരുന്നു സമ്മേളനം സംഘടിപ്പിച്ചിരുന്നത് . അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പ്രാപ്തരാക്കുന്നതിന് കേരള ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) മോഡലില്‍ പരിശീലന കേന്ദ്രങ്ങള്‍ അംഗരാജ്യങ്ങളില്‍ ഉണ്ടായാല്‍ ജനങ്ങള്‍ക്കത് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറ്റാണ്ടുകളായി പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് കേരളത്തില്‍ സ്ഥാപിച്ച കുടുംബശ്രീ പ്രസ്ഥാനം വന്‍ വിജയമായത് ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു: .

ഇന്ത്യയില്‍ നിന്നുള്ള നാലംഗ സംഘത്തെ കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പര് ഷോത്തം റുപാലയാണ് നയിച്ചത് . ഡോ: കെ.ടി.ജലീലിനെ കൂടാതെ മധ്യപ്രദേശ് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ , കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ സെക്രട്ടറി ജിതേന്ദ്ര ശങ്കര്‍ മാത്തൂര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു .

Sharing is caring!