വേങ്ങര ഉപതെരഞ്ഞെടുപ്പ്; സര്‍വെ നടത്തിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

വേങ്ങര ഉപതെരഞ്ഞെടുപ്പ്; സര്‍വെ നടത്തിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സര്‍വെ നടത്തിയിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍വെ നടത്തുന്നതിന് ഔദ്യോഗികമായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങരയിലേക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനായി പ്രാദേശിക നേതാക്കള്‍ക്കിടയില്‍ ലീഗിന്റെ കോളേജ് അധ്യാപക സംഘടന സര്‍വെ നടത്തിയതായി വാര്‍ത്ത വന്നിരുന്നു. പഞ്ചായത്ത് അംഗങ്ങളടക്കമുള്ള 604 പേര്‍ക്കിടയിലായിരുന്നു സര്‍വെ നടത്തിയത്. സര്‍വെ ഫോം അടക്കമുള്ളവ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. സിപി ബാവഹാജി, കെപിഎ മജീദ്, കെഎന്‍എ ഖാദര്‍ എന്നിവരുടെ പേരുകളായിരുന്നു പ്രധാനമായും സര്‍വെ ഫോമില്‍ ഉണ്ടായിരുന്നത്.

പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായത്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായാണ് പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചത്‌

Sharing is caring!