മഞ്ചേരി മെഡിക്കല്‍ കോളജില്‍ നൂറുരോഗികള്‍ക്ക് ഒരു കക്കൂസ്

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നൂറുരോഗികള്‍ക്ക് ഒരു കക്കൂസ്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നൂറുരോഗികള്‍ക്കായുള്ളത് ഒരു കക്കൂസ്. വയോധികര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍കോളജിലെ ഒന്‍പതാം വാര്‍ഡിലാണു പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനാകാതെ രോഗികള്‍ ഏറെ പ്രയാസപ്പെടുന്നത്. അന്‍പതിലേറെ ബെഡ്ഡുകളിലായി നൂറുകണക്കിനു രോഗികളാണ് ഇവിടെയുള്ളത്. ഇവര്‍ക്കെല്ലാമായി ആകെയുള്ളത് ഒരു കക്കൂസ് മാത്രമാണ്.

ഇവിടെ അഞ്ചു കക്കൂസ് മുറികളുണ്ടെങ്കിലും ഒന്നൊഴികെ ബാക്കിയെല്ലാം ഉപയോഗശൂന്യമായി പൂട്ടിക്കിടക്കുകയാണ്. ഇതുകാരണം രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. വയോധികരുള്‍പ്പെടെയുള്ള രോഗികളെ മൂത്രമൊഴിക്കാനും മറ്റുമായി വീല്‍ച്ചെയറിന്റെ സഹായത്തോടെ എത്തിക്കുമെങ്കിലും അവര്‍ക്കും ദീര്‍ഘ സമയം കാത്തുനില്‍ക്കേണ്ടിവരികയാണ്.

ബെഡ്ഡുകള്‍ക്കനുസൃതമായേ രോഗികള്‍ ഉള്ളൂവെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാമായിരുന്നെന്ന് ഇവിടയുള്ളവര്‍ പറയുന്നു. എന്നാല്‍, പകര്‍ച്ചവ്യാധികള്‍ പെരുകിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു നൂറുകണക്കിനു രോഗികളാണ് ചികിത്സതേടുന്നത്. വാര്‍ഡ് നിറഞ്ഞതുകാരണം ബാക്കിയുള്ളവര്‍ തറയില്‍ പായവിരിച്ചു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്രയേറെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഒരു കക്കൂസ് മാത്രമുള്ള അവസ്ഥയുള്ളത്.

 

Sharing is caring!