തട്ടികൊണ്ടുപോകല്‍ കേസില്‍ പങ്കില്ല: കെ ടി റബിയുള്ള

തട്ടികൊണ്ടുപോകല്‍ കേസില്‍ പങ്കില്ല: കെ ടി റബിയുള്ള

നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത തട്ടികൊണ്ടുപോകല്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള ഗള്‍ഫ് വ്യവസായി ഡോ കെ ടി റബിയുള്ള വിശദീകരണവുമായി രംഗത്ത്. ഫായിദ മുഹമ്മദ് എന്ന ബിസിനസുകാരന്റെ മകനെ തട്ടികൊണ്ടുപോയത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. തീര്‍ത്തും നുണ പ്രചരണമാണ് തനിക്കെതിരെ നടത്തുന്നത്. തനിക്കും, ഫായിദ മുഹമ്മദിനും, അബ്ദുല്‍ ലത്തീഫിനും ഇടയില്‍ നില നിന്നിരുന്ന ബിസിനസ് തര്‍ക്കം തീര്‍ക്കാന്‍ ഒരു മധ്യസ്ഥനെ നിയോഗിച്ചിരുന്നു. അയാള്‍ ചെയ്ത അവിവേകമാണ് ഈ തട്ടികൊണ്ടുപോകല്‍. ഇതുമായി എതനിക്ക് യാതൊരു ബന്ധവുമില്ലെന്നും തീര്‍ത്തും നിരപരാധിയാണെന്നും റബിയുള്ള വ്യക്തമാക്കി.

ഫായിദ മുഹമ്മദും, അബ്ദുല്‍ ലത്തീഫുമായി തനിക്ക് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു. പത്തു വര്‍ഷം മുമ്പ് മസ്‌ക്കറ്റില്‍ രണ്ടു ഹോസ്പിറ്റലിലും ഫാര്‍മസിയിലും ഇവരോടൊപ്പം തനിക്കും ഷെയര്‍ ഉണ്ടായിരുന്നു. ഏഴു വര്‍ഷം ഇതിന്റെ ലാഭം തന്നു. ഇതിനിടയില്‍ ഒരിക്കല്‍ പോലും ഈ ബിസിനസിലെ ലാഭമോ, കണക്കോ താന്‍ ചോദിച്ചിട്ടില്ല. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേംബര്‍ ഓഫ് കൊമ്മേഴ്‌സില്‍ തന്റെ പേരില്‍ ലൈസന്‍സ് എഗ്രിമന്റ് എഴുതണമെന്ന് അവരോട് ആവശ്യപ്പെട്ടു. അതുവരെ ബിസിനസ് പങ്കാളിത്തം സംബന്ധിച്ച് ഒരു MoU മാത്രമേ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ആവശ്യം ഉന്നയിച്ചതോടെ ഇവരുടെസ്വഭാവത്തില്‍ മാറ്റം വന്നു. പിന്നീട് ഈ ബിസിനസിലെ ലാഭം തനിക്കു തരാതെ ആയി. ബിസിനസിന്റെ ലാഭം താന്‍ ചോദിച്ചതാണ് ബന്ധം തെറ്റാന്‍ കാരണമായത്. ഇതൊടൊപ്പം രേഖാമൂലം താന്‍ അതിന്റെ പങ്കാളി ആകുന്നതും അവര്‍ക്ക് വൈരാഗ്യം ഉണ്ടാകുന്നതിന് കാരണമായി. എനിക്കു ശേഷം മക്കള്‍ക്ക് ഈ ബിസിനസിലെ ലാഭം ലഭിക്കണമെങ്കില്‍ രേഖാമൂലമുള്ള ഉറപ്പുകള്‍ അനിവാര്യമായിരുന്നു. എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ താന്‍ കേസുമായി മുന്നോട്ട് പോവുകയായിരുനെന്ന് റബിയുള്ള വ്യക്തമാക്കി.

പല വിധത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ക്കൊടുവില്‍ താന്‍ കേസ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇതിനു ശേഷം ഇവര്‍ രണ്ടു പേരും ഫോണ്‍ എടുക്കാതെ ആയി. കോടികണക്കിന് രൂപയാണ് ഈ വര്‍ഷങ്ങളില്‍ തനിക്ക് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്ന് അവര്‍ മുന്നോട്ട് വെച്ച ധാരണ പ്രകാരം അവരുമായി ബിസിനസ് ധാരണയിലെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ രണ്ട് ആഴ്ച്ചക്കുള്ളില്‍ ഒപ്പിടാമെന്നും അറിയിച്ചു. എന്നാല്‍ അത് പിന്നെയും നീണ്ടുപോയി. പണം നല്‍കാതെ വന്നതോടെ ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ നിര്‍ബന്ധിതനായെന്ന് റബിയുള്ള പറഞ്ഞു.

പണം ലഭിക്കാതെ വന്നതോടെ സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള പലരും ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ കേസില്‍ എനിക്കൊപ്പം ആരോപണ വിധേയനായ ആളെയും പ്രശ്‌നം പരിഹരിക്കാന്‍ നിയോഗിച്ചത്. പ്രശ്‌നം രമ്യമായി പറഞ്ഞ് പരിഹരിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചത്. പക്ഷേ സംഭവിച്ചതെല്ലാം താന്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു.

59.05 കോടി രൂപ (35 മില്യണ്‍ ദിര്‍ഹം) ഇവരില്‍ നിന്ന് ലഭിക്കാനുണ്ട്. മധ്യസ്ഥന്‍മാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇത് 35 കോടി രൂപ (19 മില്യണ്‍ ദിര്‍ഹം) ആയി കുറച്ചു. ഈ പണം തരാമെന്ന് കേരളത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഇവര്‍ സമ്മതിച്ചതാണ്. എന്നാല്‍ ഇതില്‍ നിന്ന് അഞ്ച് കോടി രൂപ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പണം നല്‍കുന്നത് വൈകിക്കുകയായിരുന്നു.

ഇപ്പോഴത്തെ ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ തന്നെ വ്യക്തിപരമായി തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ഒമാനില്‍ താന്‍ പുതുതായി ആരംഭിക്കുന്ന ബിസിനസ് ശൃംഖല ഇവര്‍ക്ക് ഭീഷണി ആകുമെന്ന ഭയമാണ് ഇതിനു പിന്നില്‍. തന്റെ നിരപരാധിത്വം ഞാന്‍ എവിടെയും തെളിയിക്കാന്‍ തയ്യാറാണ്. കോടതിയേയും, നാട്ടിലെ നിയമവ്യവസ്ഥയേയും ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. ബിസിനസ് ആവശ്യാര്‍ഥം നാട്ടിലില്ലാത്തതുകൊണ്ടാണ് താന്‍ ഒളിവിലാണെന്ന് പറഞ്ഞു പരത്തുന്നത്. എന്നാല്‍ ഇത് വാസ്തവമല്ല. പുതുതായി തുടങ്ങുന്ന ആശുപത്രിക്കായി ഉപകരണങ്ങള്‍ വാങ്ങിക്കുവാന്‍ യൂറോപ്പിലാണ് ഇപ്പോള്‍ ഉള്ളതെന്ന് റബിയുള്ള പറഞ്ഞു.

Sharing is caring!